250 ഇന്ത്യന്‍ തടവുകാരെ മോച്ചിപ്പിക്കുമെന്ന്‍ ബഹ്റൈന്‍

ബഹിരാകാശ സാങ്കേതികവിദ്യ, സോളാര്‍ എനര്‍ജി, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും ബഹ്‌റൈനും ധാരണാപത്രം ഒപ്പിട്ടു.  

Last Updated : Aug 25, 2019, 02:32 PM IST
250 ഇന്ത്യന്‍ തടവുകാരെ മോച്ചിപ്പിക്കുമെന്ന്‍ ബഹ്റൈന്‍

മനാമ: ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനം. ബഹ്‌റൈന്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

ഇവരുടെ സാമ്പത്തിക ഇടപാടുകളും മറ്റും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് രാജകുമാരന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി.

ശിക്ഷാകാലവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കായിരിക്കും മോചനം. എന്നാല്‍, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനം സാധ്യമാകില്ല.

ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

കണക്കുകള്‍ പ്രകാരം 8,189 ഇന്ത്യാക്കാരാണ് വിവിധ രാജ്യങ്ങളിലെ ജയിലിലായി കഴിയുന്നത്. ഇതില്‍ സൗദി അറേബ്യയിലാണ് ഏറ്റവുമധികം തടവുകാരുള്ളത്. ഇവിടെ മാത്രം 1,811 തടവുകാരാണുള്ളത്. യുഎഇയില്‍ 1,392 പേരും തടവില്‍ കഴിയുന്നുണ്ട്.

കൂടാതെ ബഹിരാകാശ സാങ്കേതികവിദ്യ, സോളാര്‍ എനര്‍ജി, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും ബഹ്‌റൈനും ധാരണാപത്രം ഒപ്പിട്ടു. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

Trending News