ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമാകായി യുഎഇ.
രാജ്യത്തെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടുന്ന സംഘം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെത്തി.
കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് സോയുസ് എംഎസ് 15 പേടകത്തിലായിരുന്നു യുഎഇയുടെ അഭിമാനക്കുതിപ്പ്.
ബുധനാഴ്ച വൈകീട്ട് യു.എ.ഇ. സമയം 5.57 (ഇന്ത്യന്‍ സമയം വൈകീട്ട് 7.27)ന് ആരംഭിച്ച യാത്ര രാത്രി പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്.
.@Astro_Jessica, @Astro_Hazzaa and Oleg Skripochka entered the orbiting lab and joined six of their station crewmates for a joyful crew greeting ceremony today. https://t.co/Oy3oC3MS6m pic.twitter.com/iMzQXpnAS9
— Intl. Space Station (@Space_Station) September 25, 2019
ദുബായിലെ യുഎഇ യുടെ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്റര്‍നാഷനല്‍ സ്‌പെയ്‌സ് സെന്ററിലേക്ക് അയച്ച സന്ദേശത്തിന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഹസ്സയുടെ മറുപടിയെത്തി.
ഭൂമിയിലെ സൂര്യോദയവും അസ്തമയവുമുള്‍പ്പടെ മനോഹരമായ കാഴ്ചകളാണ് കാണുന്നതെന്നും എന്നോടൊപ്പം നിങ്ങളൊക്കെ ഉണ്ടാവണമായിരുന്നുവെന്നും ഹസ്സ മറുപടി സന്ദേശത്തില്‍ പറയുന്നു.
റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോച്ച്ക, അമേരിക്കയുടെ ജെസീക്ക മെര്‍ എന്നിവരാണ് ഹസ്സയുടെ സഹയാത്രികര്‍.
ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുർആനുമായാണ് ഹസ്സ അൽ മൻസൂറി യാത്ര തിരിച്ചത്.
പട്ടുകൊണ്ടുള്ള യുഎഇ പതാക, രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ 17 ടീമിനൊപ്പം നിൽക്കുന്ന ചിത്രം, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആത്മകഥയായ 'കിസ്സതി', സ്വദേശി ഭക്ഷണം, കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കമുള്ള സ്വകാര്യ സാധനങ്ങൾ, ചൊവ്വാ ദൗത്യത്തിനും മറ്റുമുള്ള ഗവേഷണ സാമഗ്രികൾ, ഗാഫ് മരത്തിന്‍റെ 30 വിത്തുകൾ എന്നിവയും ഒപ്പം കരുത്തിയിരുന്നു.
സോയൂസ് എം.എസ് 15 പേടകത്തിന് 7.48 മീറ്റര്‍ നീളവും 2.71 മീറ്റര്‍ വ്യാസവുമുണ്ട്. 3.05 ലക്ഷം കിലോയാണ് റോക്കറ്റിന്റെ ഭാരം.
20 ബില്യണ്‍ ദിര്‍ഹത്തിന്റേതാണ് യു.എ.ഇ ബഹിരാകാശ പദ്ധതി. 14 വര്‍ഷമായി സൈനിക പൈലറ്റാണ് യു.എ.ഇ.യുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി.