കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മഹാൻ എയർ, ഇറാൻ എയർ എന്നിവയുടെ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ Directorate General of Civil Aviation (DGCA) അറിയിച്ചു.
യഥാര്‍ത്ഥത്തില്‍ ഈ രണ്ട് ഇറാനിയൻ എയർലൈനുകളും ഇന്ത്യൻ നഗരങ്ങളായ മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കും ആഴ്ചതോറും നിരവധി വിമാന സർവീസുകളാണ് നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇറാനിലാണ്. ഇറാനിൽ ഇതുവരെ 245 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ 26 പേര്‍ വൈറസ് ബാധ മൂലം മരിയ്ക്കുകയും ചെയ്തു.
ഇറാനില്‍ വൈറസ് ബാധ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ലോക രാഷ്ട്രങ്ങള്‍ മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്ത്യ ചൈനയിലേയ്ക്കുള്ള വിമാന സർവീസുകൾ ഇതിനോടകം നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ നിരവധി എയർലൈൻ കമ്പനികൾ ചൈനയിലേക്കും ഹോങ്കോ൦ഗിലേയ്ക്കും ഉള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചപ്പോൾ സ്പൈസ് ജെറ്റ് ഹോങ്കോ൦ഗിലേയ്ക്കുള്ള സർവീസ് റദ്ദാക്കിയിരിയ്ക്കുകയാണ്. വിസ്താര എയര്‍ലൈന്‍സ് ബാങ്കോക്കിലേയ്ക്കും സിങ്കപ്പൂരിലേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.
കൂടാതെ, പാക്കിസ്ഥാനും ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിയ്ക്കുകയാണ്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 2700ല്‍ അധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ലോകത്താകമാനമായി 80,000 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 50 രാജ്യങ്ങളില്‍ വൈറസ് ഭീഷണി നേരിട്ടു.