റിയാദ്: സൗദിയിലെ ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. പൊതുഗതാഗത അതോറിറ്റിയാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത് .
പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാർജ്ജ്. അഞ്ചര റിയാൽ മുതലായിരിക്കും മീറ്റർ പ്രവർത്തിച്ചു തുടങ്ങുക.
ശേഷം ഓരോ കിലോമീറ്ററിനും ഒരു റിയാൽ എട്ടു ഹലാല വീതമായിരിക്കും നിരക്ക്. മിനിറ്റിന് 80 ഹലാലയാണ് വെയ്റ്റി൦ഗ് ചാര്‍ജ്ജ്.
രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ടാക്സി സർവീസിന് ഏകീകൃത നിരക്ക് നേരത്തെ തന്നെ നിലവിലുള്ളതാണ്.
ഞായര്‍ മുതല്‍ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ ആറ് വരെ അഞ്ചര റിയാലിന് പകരം മീറ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങുക 10 റിയാല്‍ മുതലായിരിക്കും.
വെള്ളി, ശനി എന്നീ വാരാന്ത്യ അവധി ദിനങ്ങളില്‍ പുലര്‍ച്ചെ രണ്ട് മുതല്‍ ആറ് വരെയും ഇതേ രീതിയിലാവും മീറ്റർ പ്രവർത്തിക്കുക.
4 യാത്രക്കാർക്കുള്ള ടാക്സികളിലാണ് 10 റിയാൽ മിനിമം നിരക്ക്.
അഞ്ചോ അതിൽ കൂടുതലോ ആളുകൾക്കുള്ള ടാക്സികളിൽ 6 റിയാൽ മുതലായിരിക്കും മീറ്റർ പ്രവർത്തിച്ചു തുടങ്ങുക.
കിലോ മീറ്റർ ചാർജ്ജ് 2 റിയാലും വൈറ്റിംങ് ചാർജ്ജ് മിനിറ്റിനു 90 ഹലാലയുമായിരിക്കും.
വിവിധ ചിലവുകൾ പരിഗണിച്ചു ഓരോ 5 വർഷങ്ങളിലും ടാക്സി ചാർജ്ജുകൾ പുതുക്കി നിശ്ചയിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.