സൗദി ബസ് അപകടം: ഏഴുപേരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ബസിലുണ്ടായിരുന്ന പൂനെ സ്വദേശികളായ മതീന്‍ ഗുലാമും ഭാര്യയും മദീന കിംഗ്‌ ഫഹദ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന്‍ അധികൃതര്‍ അറിയിച്ചു.  

Last Updated : Oct 21, 2019, 11:02 AM IST
സൗദി ബസ് അപകടം: ഏഴുപേരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ജിദ്ദ: സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മണ്ണ് മാന്തി യന്ത്രവുമായി കൂട്ടിയിടിച്ചുണ്ടായ തീ പിടുത്തത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടു.

തീര്‍ത്ഥാടകരുടെ കൂടെ ഉണ്ടായിരുന്നുവെന്നു കരുതുന്ന ഏഴ് ഇന്ത്യാക്കാരെ കാണാനില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. 

അപകടത്തില്‍പ്പെട്ട് മദീന കിംഗ്‌ ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യാക്കാരുടെയും ബസില്‍ യാത്ര ചെയ്ത കാണാതായവരുടേയും പേരു വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടു. ഇതില്‍ മലയാളികള്‍ ആരുമില്ല. 

ഒക്ടോബര്‍ 16 നുണ്ടായ ബസ് അപകടത്തില്‍ വിവിധ രാജ്യക്കാരായ 36 പേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബസിലുണ്ടായിരുന്ന പൂനെ സ്വദേശികളായ മതീന്‍ ഗുലാമും ഭാര്യയും മദീന കിംഗ്‌ ഫഹദ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന്‍ അധികൃതര്‍ അറിയിച്ചു. 

ബീഹാര്‍ മുസഫര്‍പുര്‍ സ്വദേശി അഷ്‌റഫ്‌ ആലം, യുപി സ്വദേശികളായ ഫിറോസ്‌ അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ ഏഴുപേരുടെയും വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് കോണ്‍സുലേറ്റ് കൈമാറിയിട്ടുണ്ട്.

കാണാതായവര്‍ മരിച്ചവരുടെ കൂടെ ഉണ്ടായിരുന്നോ എന്നതാണ് സംശയമെങ്കിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0500127992 എന്ന നമ്പറിലോ അല്ലെങ്കില്‍ 0556122301 എന്ന നമ്പറിലോ കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Trending News