അനധികൃതമായി കടക്കാന്‍ ശ്രമിച്ച നിരവധി പേര്‍ സൗദിയില്‍ അറസ്റ്റില്‍

അനധികൃതമായി എത്തപ്പെടുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദിവസം തടവുശിക്ഷ ലഭിക്കും. 

Last Updated : Jul 31, 2018, 12:42 PM IST
അനധികൃതമായി കടക്കാന്‍ ശ്രമിച്ച നിരവധി പേര്‍ സൗദിയില്‍ അറസ്റ്റില്‍

അനധികൃതമായി സൗദിയില്‍ നിന്ന് മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. അനുമതി പത്രമില്ലാതെ കടക്കാന്‍ ശ്രമിച്ച ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രത്യേക സുരക്ഷ വിഭാഗം വ്യക്തമാക്കി. 

മാത്രമല്ല ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ചെയ്തു കൊടുക്കുന്നവരുടെ വാഹനങ്ങളും സുരക്ഷാ വിഭാഗം കണ്ടുകെട്ടും. അനുമതി പത്രമില്ലാത്തവര്‍ക്ക് ഹജ്ജ് സീസണായതോടെ മക്കയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ല. ഇത് ലംഘിക്കാന്‍ ശ്രമിച്ച നിരവധിപേരാണ് അറസ്റ്റിലായതെന്നും ഇവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. 

അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനും ശിക്ഷ ലഭിക്കും. ശിക്ഷ വിധിക്കാന്‍ പ്രത്യേക സീസണല്‍ കമ്മറ്റിക്ക് രൂപം നല്കിയതായി ജനറല്‍ ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അര്‍ദ്ധ ജുഡീഷ്യറി അധികാരമുളളതാകും ഈ കമ്മറ്റി. 24 മണിക്കൂറും പ്രവര്‍ത്തനമുണ്ടാകും.  മാത്രമല്ല നിയമലംഘകര്‍ക്ക് ഉടനടി ശിക്ഷ വിധിക്കാനും ഈ കമ്മിറ്റിക്ക് അധികാരമുണ്ട്.

അനധികൃതമായി എത്തപ്പെടുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദിവസം തടവുശിക്ഷ ലഭിക്കും. ഇതിനു പുറമെ വണ്ടിയിലെ ഓരോ തീര്‍ത്ഥാടകനും 10,000 റിയാല്‍ വീതം പിഴയുമടക്കണം. വാഹനയുടമ വിദേശിയാണെങ്കില്‍ ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്തും. ഒപ്പം സൗദിയിലേക്ക് ആജീവനാന്ത വിലക്കുമുണ്ടാകും. ഇവരുടെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. 

സ്വദേശികളാണ് നിയമ ലംഘനം നടത്തുന്നതെങ്കില്‍ ഓരോ തവണയും ശിക്ഷ വര്‍ധിക്കും. നിയമവ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് പൊതുജനങ്ങള്‍ വിശ്വാസികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കണമെന്ന് ജവാസാത്ത് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Trending News