മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യുഎഇ പ്രാഖ്യപിച്ച പൊതുമാപ്പിന്‍റെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ മലയാളത്തിലും.
രാജ്യത്ത് താമസിക്കുന്ന മലയാളി പ്രവാസികള്‍ക്ക് പൊതുമാപ്പിനെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായാണ് ഇമിഗ്രേഷന്‍റെ ഔദ്യോഗിക പൊതുമാപ്പ് ബോധവല്‍ക്കരണ ക്യാമ്പയിനില്‍ മലയാളം ഉള്‍ക്കൊള്ളിക്കുന്നത്.
മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശി അസീസ് മണമ്മലാണ് ഇമിഗ്രേഷന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പൊതുമാപ്പിനെ കുറിച്ച് മലയാളത്തിലുള്ള ബോധവല്‍ക്കരണ സന്ദേശവുമായി എത്തുന്നത്.
വകുപ്പിന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ക്ലിക് ചെയ്താല്‍ മലയാളത്തിലുള്ള ബോധവല്‍ക്കരണ വിഡിയോ സന്ദേശം കാണാന്‍ സാധിക്കും. ദുബായ് ഇമിഗ്രേഷന്റെ മീഡിയാ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് അസീസ്.
ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസമാണ് പൊതുമാപ്പ് കാലാവധി.
നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് പൊതുമാപ്പ് മുന്നോട്ടുവെക്കുന്നത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്. ഇതുകൂടാതെ രേഖകൾ നിയമവിധേയമാക്കി പുതിയ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഉണ്ടാകും.
പൊതുമാപ്പ് നടപടികൾക്കായി യുഎഇയില്‍ ആകെ ഒന്‍പത് സേവന കേന്ദ്രങ്ങളാണ് ഉള്ളത്. ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം മുൻകാലങ്ങളിലേതിനെക്കാൾ കുറവായിരിക്കുമെന്നാണ് യു.എ.ഇ ഇമിഗ്രേഷൻ അധികൃതരുടെ നിഗമനം.
1996-ലാണ് യു.എ.ഇ നിയമലംഘകർക്കായി ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആറുമാസം നീണ്ട ആ പൊതുമാപ്പിൽ രണ്ടുലക്ഷം പേരും 2002-ൽ മൂന്നുലക്ഷം പേരും 2007-ൽ 3.41 ലക്ഷം പേരുമാണ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
എന്നാൽ, പൊതുമാപ്പിന് ശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും. കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്ക് ശേഷം നടത്തിയ പരിശോധനയിൽ പന്ത്രണ്ടായിരത്തിലേറെ പേർ പിടിയിലായിരുന്നു.
കനത്ത പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.