യു.എ.ഇ പൊതുമാപ്പ് ഇന്നുമുതൽ

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായാണ് യുഎഇ പൊതു മാപ്പ് പ്രഖ്യാപിച്ചത്. 

Last Updated : Aug 1, 2018, 07:05 PM IST
യു.എ.ഇ പൊതുമാപ്പ് ഇന്നുമുതൽ

ദുബായ്: യുഎഇയിൽ പൊതു മാപ്പ് ഇന്ന് മുതൽ പ്രാബല്യത്തിൽ.  മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായാണ് യുഎഇ പൊതു മാപ്പ് പ്രഖ്യാപിച്ചത്. 

ഇന്നു മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസമാണ് പൊതുമാപ്പ് കാലാവധി.
നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് പൊതുമാപ്പ് മുന്നോട്ടുവെക്കുന്നത്. 

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്. ഇതുകൂടാതെ രേഖകൾ നിയമവിധേയമാക്കി പുതിയ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഉണ്ടാകും. 

പൊതുമാപ്പ് നടപടികൾക്കായി യുഎഇയില്‍ ആകെ ഒന്‍പത് സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം മുൻകാലങ്ങളിലേതിനെക്കാൾ കുറവായിരിക്കുമെന്നാണ് യു.എ.ഇ. ഇമിഗ്രേഷൻ അധികൃതരുടെ നിഗമനം.

1996-ലാണ് യു.എ.ഇ. നിയമലംഘകർക്കായി ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആറുമാസം നീണ്ട ആ പൊതുമാപ്പിൽ രണ്ടുലക്ഷം പേരും 2002-ൽ മൂന്നുലക്ഷം പേരും 2007-ൽ 3.41 ലക്ഷം പേരുമാണ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 

എന്നാൽ, പൊതുമാപ്പിന് ശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും. കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്ക് ശേഷം നടത്തിയ പരിശോധനയിൽ പന്ത്രണ്ടായിരത്തിലേറെ പേർ പിടിയിലായിരുന്നു.

കനത്ത പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

Trending News