യുഎഇ പൊതു മാപ്പ് ഇന്ന് അവസാനിക്കും

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിട്ടവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ട്. 

Last Updated : Nov 30, 2018, 03:31 PM IST
യുഎഇ പൊതു മാപ്പ് ഇന്ന് അവസാനിക്കും

യുഎഇയിൽ പൊതു മാപ്പ് ഇന്ന് അവസാനിക്കും.  മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായാണ് യുഎഇ പൊതു മാപ്പ് പ്രഖ്യാപിച്ചത്. 

ഓഗസ്റ്റ് ഒന്ന് മുതല്‍  മൂന്നു മാസമാണ് പൊതുമാപ്പ് കാലാവധിയുണ്ടായിരുന്നത്. പിന്നീട് ഒരു മാസം കൂടി കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു.

നിരവധിപ്പേര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന വിവിധ രാജ്യങ്ങളുടെ എംബസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

പൊതുമാപ്പിന്‍റെ കാലാവധി ഇനി ദീര്‍ഘിപ്പിക്കുകയില്ലെന്ന് ഫെഡറല്‍ ഐഡന്‍റിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസരമായിരുന്നു പൊതുമാപ്പ്. 

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിട്ടവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ട്. 

ഇതുകൂടാതെ രേഖകൾ നിയമവിധേയമാക്കി പുതിയ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഉണ്ടാകും. 

അതേസമയം, നാളെ മുതല്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കടുത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. 

യുഎഇയില്‍ തന്നെ തുടര്‍ന്ന് ജോലി അന്വേഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്ക് അതിനായി ആറ് മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വിസ അനുവദിച്ചിട്ടുണ്ട്. 

ഇവര്‍ക്ക് വിസ കാലാവധി പൂര്‍ത്തിയാവുന്നത് വരെ രാജ്യത്ത് തുടരാം. ഇതിനിടയില്‍ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം. 

ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. പിന്നീട് പുതിയ വിസിറ്റി൦ഗ് വിസയില്‍ മടങ്ങിവന്ന് മാത്രമേ ജോലി അന്വേഷിക്കാന്‍ സാധിക്കൂ. 

പൊതുമാപ്പ് നടപടികൾക്കായി യുഎഇയില്‍ ആകെ ഒന്‍പത് സേവന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. 

1996-ലാണ് യു.എ.ഇ. നിയമലംഘകർക്കായി ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആറുമാസം നീണ്ട ആ പൊതുമാപ്പിൽ രണ്ടുലക്ഷം പേരും 2002-ൽ മൂന്നുലക്ഷം പേരും 2007-ൽ 3.41 ലക്ഷം പേരുമാണ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 

കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്ക് ശേഷം നടത്തിയ പരിശോധനയിൽ പന്ത്രണ്ടായിരത്തിലേറെ പേർ പിടിയിലായിരുന്നു.

കനത്ത പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.
 

Trending News