2019 ലെ ‘ലോകപുസ്തക തലസ്ഥാന’മെന്ന അംഗീകാരം സ്വന്തമാക്കി ഷാർജ!!
രാജ്യാന്തര തലത്തിലെ അംഗീകാരമായ 'ലോകപുസ്തക തലസ്ഥാന'ത്തിന്‍റെ ഭാഗമായുള്ള സ്മാരകശിൽപം അനാവരണം ചെയ്തു.
ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻമുഹമ്മദ് അൽ ഖാസിമിയാണ് അനാവരണ ചടങ്ങ് നിര്‍വഹിച്ചത്.
പണ്ട് കാലങ്ങളിൽ സന്ദേശങ്ങൾ അയക്കാനും അറിവ് രേഖപ്പെടുത്തിവെക്കാനും ഉപയോഗിച്ചിരുന്ന ചുരുളിന്‍റെ മാതൃകയിലാണ് സ്മാരകശില്‍പം പണി കഴിപ്പിച്ചിരിക്കുന്നത്.
240 ടൺ കോൺക്രീറ്റ് അടിത്തറയിൽ നിര്‍മ്മിച്ചിരിക്കുന്ന ശില്പത്തിന്‍റെ നിര്‍മ്മാതാവ് യുകെയിൽ നിന്നുള്ള ലോക പ്രശസ്തകലാകാരൻ ജെറി ജൂദയാണ്.
എഴുപത്തിരണ്ട് ടൺ സ്റ്റീൽ ഉപയോഗിച്ച് തയാറാക്കിയ ചുരുൾ ശില്പ്പത്തിന് മുപ്പത്തിയാറര മീറ്റർ ഉയരമുണ്ട്. ഷാർജ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിലാണ് ശില്പം നിർമ്മിച്ചത്.
ഈ അംഗീകാരം ലഭിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ നഗരം, അറബ് മേഖലയിലെ തന്നെ മൂന്നാമത്തെ നഗരം എന്നനേട്ടങ്ങളും ഇതോടെ ഷാർജയ്ക്ക് സ്വന്തമായി.