India Pakistan War Updates: ഉത്തരേന്ത്യയിലെ 24 വിമാനത്താവളങ്ങൾ അടച്ചിടാനാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
India Pakistan War Airports Closed: ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം. മെയ് 15 വരെ അടച്ചിടാൻ കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.
24 വിമാനത്താവളങ്ങൾ അടുത്ത 6 ദിവസം അടച്ചിടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഏതൊക്കെ വിമാനത്താവളങ്ങളാണ് അടച്ചിടുന്നതെന്ന് അറിയാം..
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഷിംല, ഗഗ്ഗൽ, ധർമ്മശാല, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ ഹിണ്ടൻ എന്നീ വിമാനത്താവളങ്ങൾ അടഞ്ഞ് കിടക്കും.
മുൻകരുതൽ നടപടിയുടെ ഭാഗമായി മെയ് 8 ന് 450 ഓളം ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതായാണ് വിമാനക്കമ്പനികളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജമ്മു, ശ്രീനഗർ, ലേ, അമൃത്സർ, ഷിംല എന്നിവയുൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള 20 ലധികം വിമാനത്താവളങ്ങൾ സർക്കാർ കഴിഞ്ഞ ദിവസം തന്നെ അടച്ചിരുന്നു.
ഇന്ത്യ പാകിസ്താൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താൻ വീണ്ടും ജമ്മുവിലും പഞ്ചാബിലും ആക്രമണം നടത്തുകയാണ്. വലിയ രീതിയിലുള്ള വെടിവയ്പ്പും ഷെല്ലിങ്ങും ഡ്രോൺ ആക്രമണവുമാണ് ഇവിടങ്ങളിൽ നടക്കുന്നത്.
അതിനിടെ ഫിറോസ്പുരിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിക്കേറ്റവരിൽ സ്ത്രീയുടെ നിലയാണ് ഗുരുതരം. ഇവർക്ക് വലിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചു.