ഉത്സവത്തിനും മേട വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 4ന് തന്ത്രി കണ്ഠര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകരുകയും ചെയ്തു. തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരമുണ്ട്.
നാളെ രാവിലെ 9.45നും 10.45 നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 11നാണ് പമ്പാ നദിയില്‍ ശബരീശന് ആറാട്ട്.
ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാലാണ് തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്.
വിഷു ദിവസമായ 14ന് രാവിലെ നാല് മണി മുതല്‍ ഏഴുമണിവരെ വിഷുക്കണി ദര്‍ശനമുണ്ടാകും. വിഷുദിനത്തില്‍ രാവിലെ ഏഴ് മുതലാകും അഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10 മണിക്ക് നടയടയ്‌ക്കും.
ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴ പൂജ എന്നിവയ്ക്ക് ശേഷം രാത്രി പത്ത് മണിക്ക് നടയടയ്ക്കും.