Unni Mukundan Controversies: പലതവണകളിലായ പല വിവാദങ്ങളിൽ പെട്ടിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദൻ. ആദ്യം ലൈംഗികാതിക്രമ പരാതി ആയിരുന്നു ഉയർന്നത്. പിന്നീട് സംവിധായകനെ മർദ്ദിച്ചു എന്നും വാർത്തകൾ വന്നു.
രണ്ട് നൂറ് കോടി ചിത്രങ്ങള്‍ അക്കൗണ്ടില്‍ ഉള്ള നടന്‍ ആണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിലെ ആദ്യ 100 കോടി കളക്ഷന്‍ നേടിയ എ പടത്തിലെ നായകനും ഉണ്ണി മുകുന്ദന്‍ തന്നെ. എന്നാല്‍ ഇതിനെല്ലാം അപ്പുറം വിവാദങ്ങളുടെ കാര്യത്തിലും ഉണ്ണി മുകുന്ദന്‍ തീരെ പിറകില്ല. ബലാത്സംഗ കേസ് മുതല്‍ തല്ലുകേസ് വരെയുണ്ട് അതില്‍...
ബലാത്സംഗ കേസ്: 2017 ല്‍ ഉണ്ണി മുകുന്ദന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തിരക്കഥാകൃത്തായ യുവതി പരാതി നല്‍കിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ 2023 സെപ്തംബറില്‍ ഈ കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ: ഉണ്ണി മുകുന്ദന്‍ ദേഷ്യക്കാരനാണെന്നാണ് പലരും പറയുന്നത്. ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും ഉണ്ണിയുടെ ദേഷ്യം അതിരുകടന്നു. ലൈംഗികതിക്രമ പരാതിയെ പറ്റി ചോദിച്ചപ്പോള്‍ ആയിരുന്നു ഇത്. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആയിരുന്നു ഉണ്ണിയുടെ പരാക്രമം. 2017 ല്‍ ആയിരുന്നു ഇത്.
മേജര്‍ രവിയെ മര്‍ദ്ദിച്ചു? : സംവിധായകനും നടനും ആയ മേജര്‍ രവിയെ മര്‍ദ്ദിച്ചു എന്നതായിരുന്നു അടുത്ത വിവാദം. സിനിമ സെറ്റില്‍ വച്ചായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇങ്ങനെ ഒരു മര്‍ദ്ദന വാര്‍ത്ത ഇരുകൂട്ടരും സ്ഥിരീകരിച്ചിട്ടില്ല. ജോഷിയുടെ സലാം കശ്മീര്‍ എന്ന സിനിമയുടെ സെറ്റില്‍ എത്തിയ ഉണ്ണിയെ മേജര്‍ രവി പരിഹസിച്ചു എന്നും ഇത് ഇഷ്ടപ്പെടാതെ ഉണ്ണി രവിയെ മര്‍ദ്ദിച്ചു എന്നും ആയിരുന്നു വാര്‍ത്തകള്‍.
യൂട്യൂബര്‍ക്കെതിരെ: മാളികപ്പുറം സിനിമയെ വിമര്‍ശിച്ച യൂട്യൂബറെ ഫോണില്‍ വിളിച്ച് ചീത്ത വിളിച്ചതാണ് മറ്റൊരു സംഭവം. ഇതിന്റെ ഓഡിയോ പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയതായി തോന്നുന്നില്ല എന്നാണ് പിന്നീട് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്.
ഒടുവില്‍ മാനേജര്‍ക്ക് നേരെ: ഏറ്റവും ഒടുവില്‍ ആറ് വര്‍ഷമായി തന്റെ കൂടെ ഉണ്ടായിരുന്ന മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചാണ് ഉണ്ണി മുകുന്ദന്‍ വിവാദത്തില്‍ ആയിരിക്കുന്നത്. ടൊവിനോ തോമസിന്റെ സിനിമയെ പ്രകീര്‍ത്തിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്.
ഉണ്ണിയ്ക്ക് ഫ്രസ്‌ട്രേഷന്‍: ഉണ്ണി മുകുന്ദന് പലതരം ഫ്രസ്‌ട്രേഷനുകളാണ് എന്നും വിപിന്‍ കുമാര്‍ പറയുന്നുണ്ട്. മാര്‍ക്കോയ്ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രം പരാജയപ്പെട്ടതും സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറിയും ഉണ്ണിയ്ക്ക് വലിയ തിരിച്ചടി ആയി എന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്.