Vizhinjam International Seaport Commissioning: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു.
മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ ഡോ ദിവ്യ എസ് അയ്യർ അവതരിപ്പിച്ചു. തുറമുഖ പദ്ധതിയുടെ ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്ററുകളും, യാർഡും ബർത്തും പുലിമുട്ടും സന്ദർശിച്ചു.
ടഗ് ബോട്ടിൽ യാത്ര ചെയ്ത് തുറമുഖ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. കണ്ടെയ്നർ നീക്കം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കി.
തുറമുഖം വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ 15 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്.
2024 ഡിസംബർ മൂന്നിനാണ് ചരക്ക് നീക്കം ആരംഭിച്ചത് മുതൽ അതിവേഗത്തിലായിരുന്നു വിഴിഞ്ഞത്തിന്റെ പ്രവർത്തനം.
നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ചുരുങ്ങിയത് നാല് വലിയ കപ്പലുകൾ ഒരേ സമയം ബർത്തിൽ അടുപ്പിക്കാനാകുമെന്നാണ് വിവരം.
രാജ്യത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വലിയ മുതൽക്കൂട്ടാകും.
ഒന്നാംഘട്ട പ്രവൃത്തികളുടെ ഭാഗമായി 2700 മീറ്റർ പുലിമുട്ട്, 800 മീറ്റർ നീളത്തിൽ ബർത്ത് എന്നിവയാണ് ഒരുക്കിയത്.
രണ്ടാംഘട്ട പ്രവൃത്തിയിൽ പുലിമുട്ടിന്റെ നീളം വർധിപ്പിക്കുകയും അവസാന ഘട്ടത്തിൽ 1200 മീറ്റർ കൂടി നീട്ടി 2000 മീറ്ററായി ബെർത്ത് വികസിപ്പിക്കുകയും ചെയ്യും.