വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിലെ നാലാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റസിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ലഖ്നൗ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. നിക്കോളാസ് പൂരൻ്റെയും മിച്ചൽ മാർഷിൻ്റെയും വെടിക്കെട്ട് പ്രകടനമാണ് ലഖ്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ ലഖ്നൗ ബാറ്റിങ്ങ് നിരയെ ഡൽഹി ബൗളർമാർ പിടിച്ചുകെട്ടിയതോടെ കൂറ്റൻ സ്കോറിലേക്ക് ലഖ്നൗവിന് എത്താനായില്ല.
വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. ഇന്നിങ്സിൻ്റെ അഞ്ചാം ഓവറിൽ ഓപ്പണർ എയ്ഡൻ മാക്രത്തിൻ്റെ (15) വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മിച്ചൽ മാർഷിൻ്റെ വെടിക്കെട്ടിൽ ലഖ്നൗവിൻ്റെ സ്കോർ ബോർഡ് ചലിച്ചു. പവർപ്ലേ പൂർത്തിയാക്കിയപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലായിരുന്നു ലഖ്നൗ. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിൽ 21 റൺസാണ് പിറന്നത്. രണ്ടാം വിക്കറ്റിൽ 86 റൺസാണ് മാർഷ് - പൂരൻ കൂട്ടുകെട്ട് നേടിയത്. 36 പന്തിൽ ആറ് ഫോറും ആറ് സിക്സും സഹിതം 72 റൺസ് നേടിയാണ് മാർഷ് പുറത്തായത്. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്.
പിന്നീട് ക്രീസിലെത്തിയ നായകൻ റിഷഭ് പന്തിനെ കുൽദീപ് യാദവ് പൂജ്യത്തിൽ മടക്കി. വൈകാതെ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവച്ച നിക്കോളാസ് പൂരനെ മിച്ചൽ സ്റ്റാർക്ക് ക്ലീൻ ബോൾഡാക്കി. 30 പന്തിൽ ആറ് ഫോറും ഏഴ് സിക്സും സഹിതം 75 റൺസാണ് പൂരൻ നേടിയത്. പൂരൻ പുറത്തായ ശേഷം ലഖ്നൗ സൂപ്പർ ജയ്ൻ്റ്സിൻ്റെ സ്കോർ ബോർഡ് ഇഴയുന്നതാണ് കണ്ടത്. പിന്നീട് ക്രീസിലെത്തിയവരിൽ രണ്ടക്കം കടന്നത് ഡേവിഡ് മില്ലർ മാത്രമാണ്. ഇന്നിങ്സിൻ്റെ അവസാന രണ്ട് പന്തിലും മില്ലർ സിക്സർ പറത്തിയതോടെ ടീം സ്കോർ 209ലെത്തി. 19 പന്തിൽ നിന്ന് 27 റൺസാണ് മില്ലർ നേടിയത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മുൻ നായകനും ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ താരവുമായ കെ എൽ രാഹുൽ ഇന്ന് കളിച്ചില്ല. കെ എൽ രാഹുലിനും പത്നിയും ബോളിവുഡ് താരവുമായ അതിയാ ഷെട്ടിക്കും പെൺകുഞ്ഞ് ജനിച്ചതോടെ രാഹുൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.