ദുബായ്: ചാംപ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഏകദിന ഫോർമാറ്റിൽ നിന്നാണ് സ്മിത്ത് വിരമിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ ഇനിയും കളിക്കുമെന്നും മുപ്പത്തിയഞ്ചുകാരനായ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ ആയിരുന്നു സ്മിത്ത്. 73 റൺസ് ആണ് സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത്.
''ഏറെ സന്തോഷകരമായ യാത്രയായിരുന്നു ഇത്. ഈ യാത്രയിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. സുന്ദരമായ കുറെ നിമിഷങ്ങളും ഓർമകളും ഈ യാത്രയിലൂടെ ലഭിച്ചു. പ്രതിഭാധനരായ സഹതാരങ്ങൾക്കൊപ്പം 2 തവണ ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചു. ഇനി 2027ലെ ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പാണ്. അതിനാൽ വഴിമാറിക്കൊടുക്കാനുള്ള കൃത്യ സമയമാണിതെന്ന് കരുതുന്നു.
ടെസ്റ്റ് ക്രിക്കറ്റിനായിരിക്കും ഇനി പ്രാമുഖ്യം നൽകുക. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായി കാത്തിരിക്കുകയാണ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിനെതിരായ പരമ്പരയും വരാനുണ്ട്. ടീമിനായി ഇനിയും ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് കരുതുന്നു...'' - സ്റ്റീവ് സ്മിത്ത്.
2 തവണ ലോകകപ്പ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീമിൽ സ്റ്റീവ് സ്മിത്ത് അംഗമായിരുന്നു. 2010 ഫെബ്രുവരി 19ന് മെൽബണിൽ വെസ്റ്റിൻഡീസിെതിരെ നടന്ന മത്സരത്തിലൂടെയാണ് ഏകദിന ക്രിക്കറ്റിൽ സ്മിത്ത് അരങ്ങേറ്റം കുറിച്ചത്.
170 ഏകദിനങ്ങളാണ് ഓസ്ട്രേലിയയ്ക്കായി സ്മിത്ത് കളിച്ചത്. 43.28 ശരാശരിയിൽ 5800 റൺസ് നേടിയിട്ടുണ്ട്. 86.96 ആണ് സ്മിത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഏകദിന കരിയറിൽ 12 സെഞ്ചറികളും 35 അർധസെഞ്ചറികളുമാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തിലെ റൺവേട്ടക്കാരിൽ ഓസ്ട്രേലിയൻ താരങ്ങളിൽ 12–ാം സ്ഥാനത്താണ് സ്മിത്ത്. 2016ൽ ന്യൂസീലൻഡിനെതിരെ നേടിയ 164 റൺസാണ് ഏകദിനത്തിലെ സ്മിത്തിന്റെ ഉയർന്ന സ്കോർ. 28 വിക്കറ്റുകളും സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫീൽഡർ കൂടിയായ താരം 90 ക്യാച്ചുകൾ നേടിയിട്ടുണ്ട്. ഓസീസ് ടീമിലെ ഓൾറൗണ്ടറാണ് സ്റ്റീവ് സ്മിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









