ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയ‌്ക്ക് ഇന്ന് തുടക്കമാകും.
ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സൂചന നല്‍കിയതിന്‍റെ ആവേശത്തിലാണ് കേരളാ ക്രിക്കറ്റ് പ്രേമികള്‍.
ഡൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.
സഞ്ജു മികച്ച താരമാണെന്നും മികച്ച കളിയാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും താരം കാഴ്ചവെക്കുന്നതെന്നുമാണ് നായകന്‍റെ അഭിപ്രായം.
എന്നാല്‍, മത്സരത്തിൽ പിച്ചിന്‍റെ സാഹചര്യം കൂടി നോക്കിയാകും സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയെന്നും രോഹിത് ശർമ്മ പറഞ്ഞു.
നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ടീമില്‍ വീണ്ടും ഇടംപിടിച്ച സഞ്ജുവിന്‍റെ പ്രകടനത്തിനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനൊപ്പം മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തും ഇടം നേടിയിരുന്നു.
2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്‍റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു കളിച്ചത്.
വിരാട് കൊഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ രോഹിത്ത് നയിക്കുമ്പോള്‍
ഷാക്കിബ് അല്‍ ഹസന്‍റെ അഭാവത്തില്‍ ബംഗ്ലാദേശിനെ മഹ്മദുള്ള നയിക്കും.
ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍മാര്‍.
ട്വന്‍റി 20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ തക്കര്‍.