ഐപിഎല്‍ തുടങ്ങിയിട്ട് ഇപ്പോള്‍ പതിനേഴാമത്തെ വര്‍ഷമാണ്. അന്നുമുതല്‍ ഇന്നുവരെ കപ്പ് കൊതിച്ചാണ് എല്ലാ ടീമുകളും കളത്തിലിറങ്ങിയിട്ടുള്ളത്. എന്നാല്‍ അന്ന് തൊട്ട് ഇന്നുവരെ ഐപിഎല്‍ കിരീടം എന്നത് ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്ന ഒരു ടീം ഉണ്ട്- അത് തന്നെ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു!
'ഈ സാല കപ്പ് നമ്‌ഡേ' എന്നും പറഞ്ഞാണ് എല്ലാ കൊല്ലവും ആര്‍സിബി ഐപിഎല്‍ പോരാട്ടത്തിന് ഇറങ്ങാറുള്ളത്. എന്നാല്‍ ഒരുതവണയും അത് വിജയത്തിലെത്തിയിരുന്നില്ല. ക്രിക്കറ്റ് ലെജന്‍ഡ് ആയ വിരാട് കോലിയ്ക്ക് ഒരു ഐപിഎല്‍ കിരീടം ഇല്ലാതെ കളി അവസാനിപ്പിക്കേണ്ടി വരുമോ എന്നായിരുന്നു എല്ലാവരും സംശയിച്ചിരുന്നത്.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല കേട്ടോ... തുടക്കം മുതലേ ആര്‍സിബി ടോപ് ഗിയറില്‍ ആണ് പൊയിക്കൊണ്ടിരിക്കുന്നത്. പത്ത് കളികളില്‍ ഏഴ് വിജയവും വെറും മൂന്ന് തോല്‍വിയുമായി 14 പോയന്റ് നേടി ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ആര്‍സിബി ഉള്ളത്. ഏറ്റവും ഒടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആണ് ആര്‍സിബി തകര്‍ത്തത്.
രാജസ്ഥാന്‍ റോയല്‍സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും ഡല്‍ഹി ക്യാപിറ്റല്‍സിനോടും മാത്രമാണ് ആര്‍സിബി ഇതുവരെ പരാജയം രുചിച്ചിട്ടുള്ളത്. ചെപ്പോക്കില്‍ ചെന്നൈയെ തോല്‍പിച്ച ആത്മവിശ്വാസം ഇപ്പോഴും ആര്‍സിബിയില്‍ കാണാം. വിരാട് കോലി ആണെങ്കില്‍ മികച്ച ഫോമില്‍ പോരാട്ടം തുടരുകയും ചെയ്യുന്നു. മാത്രമല്ല, ഇത്തവണ ഓരഞ്ച് ക്യാപ്പില്‍ മുന്‍പന്തിയില്‍ ഉള്ളതും കോലി തന്നെയാണ്. പത്ത് കളികളില്‍ നിന്നായി 443 റണ്‍സ് ഉണ്ട് കോലിയ്ക്ക്. തൊട്ടുപിറകില്‍ ഉള്ളത് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് ആണ്. പത്ത് കളികളില്‍ നിന്നായി സ്‌കൈ സ്വന്തമാക്കിയത് 427 റണ്‍സ് ആണ്. എന്നാല്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും വെല്ലുവിളിയായ എട്ട് കളികളില്‍ നിന്ന് 417 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ മൂന്നാമതായുണ്ട്.
ആര്‍സിബിയ്ക്ക് ഇനി അവശേഷിക്കുന്നത് നാല് മത്സരങ്ങള്‍ ആണ്. മെയ് മൂന്നിന് ചെന്നൈയോടാണ് അടുത്ത മത്സരം. മെയ് 9 ന് ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനെ നേരിടും. മെയ് 13 ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ആണ് എതിരാളികള്‍. ഒടുവില്‍ മെയ് 17 ന് കൊല്‍ക്കത്തയെ നേരിടും. ഇപ്പോഴത്തെ അവസ്ഥയില്‍ ആര്‍സിബി ഏറെക്കുറേ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇത്തവണയെങ്കിലും വിരാട് കോലിയ്ക്കും ആര്‍സിബിയ്ക്കും കപ്പ് കിട്ടട്ടേ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









