ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് ഇനി നിമിഷങ്ങള്‍ മാത്രം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചുമണിയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഘാന കൊളംബിയയെ നേരിടും. ഇതേ സമയത്ത് നവി മുംബൈയില്‍ തുര്‍ക്കി ന്യൂസിലൻഡിനെ നേരിടും. രാത്രി എട്ടിനാണ് മാലി-പരാഗ്വെ മത്സരം.
ന്യൂഡൽഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കരുത്തരായ അമേരിക്കയോടാണ് ആതിഥേയരുടെ ആദ്യ പോര്. കരുത്തരായ എതിരാളികളാണ് മുന്നിലെങ്കിലും മികച്ച പോരാട്ടം നീലപ്പടകളില്‍ നിന്ന്‍ പ്രതീക്ഷിക്കാം
രണ്ടു രീതികളിലായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ടീം പരിശീലനം നടത്തിയത്. ആദ്യം മധ്യനിരയിൽ നിരന്തരം പാസ് ചെയ്ത്, എതിരാളിയുടെ ശ്രദ്ധ പതറുന്ന നിമിഷം, ബോക്സിലേക്കു ത്രൂ പാസ് നൽകി സ്ട്രൈക്കറുടെ കാലിലേക്കു പന്തെത്തിക്കുക. പിന്നീട് പ്രതിരോധത്തിൽനിന്നു മുന്നേറ്റ താരത്തിലേക്കു ലോങ് റേഞ്ചർ. എതിരാളിയുടെ ഓഫ് സൈഡ് പൂട്ട് പൊളിച്ച്, മുന്നേറ്റ താരം പന്ത് എത്തിപ്പിടിക്കുക.
മധ്യനിരയിലാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും. ഇന്ത്യന്‍ നായകന്‍ അമർജിത് സിങ് കിയാമിന്‍റെ നേതൃത്വത്തിൽ, മധ്യനിരയില്‍ പന്ത് കൈവശം വച്ചുള്ള കളിയാണ് ഇന്ത്യയുടെ തന്ത്രം. മുന്നേറ്റനിരയിൽ കോമൾ തട്ടാലും, അനികേത് ജാദവും മികച്ച ഫോമിലാണ്. ടീമിലെ മലയാളി താരം കെ.പി.രാഹുൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ മികവോടെ കളിക്കാൻ മിടുക്കൻ. സെൻട്രൽ ഡിഫൻഡർ അൻവർ അലി, ലെഫ്റ്റ് ബാക്ക് സഞ്ജീവ് സ്റ്റാലിൻ എന്നിവരാണു പ്രതിരോധനിരയിലെ പുലികുട്ടികള്‍. സഞ്ജീവ് സ്റ്റാലിൻ ഇന്ത്യയുടെ മുഖ്യ സെറ്റ് പീസ് ടേക്കർ.
ഒക്‌ടോബര്‍ 28-ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. ഫുട്‌ബോള്‍ പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളാണ് കൊച്ചിയില്‍ നടക്കുന്ന ഗ്രൂപ്പ് ഡിയിലെ ബ്രസീല്‍- സ്പെയിന്‍ മല്‍സരം, ഇന്ത്യ ആദ്യമായി ലോകകപ്പിനിറങ്ങുന്ന അമേരിക്കക്കെതിരെയുള്ള പോരാട്ടം, ഗ്രൂപ്പ് എഫിലെ ചിലി-ഇംഗ്ലണ്ട്, കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട്-മെക്‌സിക്കോ, ഗോവയില്‍ ഇറാന്‍-ജര്‍മനി തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. വരും തലമുറയുടെ ഫുട്‌ബോളിലൂടെ ഇന്ത്യയും ലോക കാല്‍പ്പന്ത് ഭൂപടത്തില്‍ ഇടംപിടിക്കാനൊരുങ്ങുകയാണ്.
ഇന്ത്യൻ സ്‌ക്വാഡ് :
ഗോൾ കീപ്പർസ് : ധീരജ് സിംഗ്, പ്രഭുശുകൻ ഗിൽ, സണ്ണി ധലിവാൾ;
ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, ഹെൻട്രി ആന്റണി, നമിത് ദേശ്പാണ്ഡെ;
മിഡ്ഫീൽഡർമാർ: സുരേഷ് സിംഗ്, നിൻതോയിംഗൻ മീറ്റി, അമർജിത് സിംഗ് കിയാം, അഭിജിത് സർകാർ, കോമൽ തതൽ, ലലാങ്മാവ്യിയ, ജാക്‌സൺ സിംഗ്, നോങ്ഡാംബ നൊറോം, രാഹുൽ കണ്ണോലി പ്രവീൺ, മുഹമ്മദ് ഷാജഹാൻ;
ഫോർവേഡുകൾ: റഹിം അലി, അങ്കീത് ജാദവ്
കോച്ച് : ലൂയിസ് നോർട്ടൻ ഡി മറ്റോസ്