ദുബായ്: 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് കടന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെമിഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 265 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ശേഷിക്കെ മറികടന്നു. വിരാട് കോലിയുടെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായി.
ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമല്ല ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും നൽകിയത്. അഞ്ചാമത്തെ ഓവറിൻ്റെ അവസാന പന്തിൽ സ്കോർ 30ൽ നിൽക്കെ ശുഭ്മാൻ ഗില്ലിൻ്റെ (എട്ട്) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പവർപ്ലേ തീരുന്നതിന് മുമ്പ് എട്ടാമത്തെ ഓവറിൻ്റെ അവസാന പന്തിൽ നായകനായ രോഹിത് ശർമയെ കൂപ്പർ കൊണോലി വിക്കറ്റിന് മുമ്പിൽ കുടുക്കി. 29 പന്തിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സും സഹിതം 28 റൺസാണ് രോഹിത് നേടിയത്. മൂന്നാം വിക്കറ്റിൽ വിരാട് കോലി - ശ്രേയസ് അയ്യർ കൂട്ടുകെട്ട് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി. 91 റൺസാണ് ഈ കൂട്ടുകെട്ട് സമ്മാനിച്ചത്. 27ാം ഓവറിൽ അർധ സെഞ്ച്വറിക്ക് തൊട്ടുമുമ്പ് ശ്രേയസ് അയ്യർ വീണു. ആദം സാംപയ്ക്കായിരുന്നു വിക്കറ്റ്. 62 പന്തിൽ നിന്ന് 45 റൺസാണ് ശ്രേയസ് നേടിയത്.
Also Read: Crime News: ബോക്സും പുസ്തകവും കളഞ്ഞുപോയി; മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്, അറസ്റ്റിൽ
പിന്നീട് ക്രീസിലെത്തിയ അക്സർ പട്ടേൽ 27 റൺസെടുത്ത് പുറത്തായി. ശേഷം ക്രീസിലെത്തിയ കെ എൽ രാഹുൽ കോഹ്ലിക്കൊപ്പം ചേർന്ന് വിജയത്തിനായി പോരാടുകയായിരുന്നു. വിക്കറ്റ് കളയാതെ സൂക്ഷ്മതയോടെ പരമാവധി റൺസ് ഓടിയെടുത്താണ് വിരാട് കോഹ്ലി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ 43ാം ഓവറിൽ ഇന്ത്യയുടെ സ്കോർ 225 റൺസിൽ നിൽക്കെ സാംപയുടെ പന്തിൽ വിരാട് കോലി സെഞ്ച്വറിക്ക് മുമ്പ് വീണു. 98 പന്തിൽ നിന്ന് 84 റൺസ് നേടിയ കോലി വെറും അഞ്ച് ബൗണ്ടറികൾ മാത്രമാണ് അടിച്ചത്. ശേഷം ഹാർദ്ദിക് പാണ്ഡ്യ ക്രീസിലെത്തി കെ എൽ രാഹുലിനോടൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. ജയിക്കാൻ ആറ് റൺസ് മാത്രം ശേഷിക്കെ ഹാർദ്ദിക് പുറത്തായി. 24 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 28 റൺസ് ഹാർദ്ദിക് നേടി. കെ എൽ രാഹുൽ 34 പന്തിൽ നിന്ന് 42 റൺസും ജഡേജ 2 റൺസ് നേടിയും പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി നായകൻ സ്റ്റീവ് സ്മിത്തിൻ്റെയും അലക്സ് ക്യാരിയുടെയും പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി പേസർ മുഹമ്മദ് ഷമി മൂന്നും സ്പിന്നർമാരായ വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. ഹാർദ്ദിക് പാണ്ഡ്യയും അക്സർ പട്ടേലും ഓരോ വിക്കറ്റുകളും നേടി. ന്യൂസിലൻഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളുമായി ഇന്ത്യ മാർച്ച് 9ന് ഫൈനൽ കളിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









