ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് ജയം. ആറു വിക്കറ്റിനാണ് ഹൈദരാബാദ് ചെന്നൈയെ തളച്ചത്.
ജോണി ബെയർസ്റ്റോ, ഡേവിഡ് വാർണർ എന്നിവരുടെ മികച്ച ഇന്നിംഗ്‍സുകളാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ഓപ്പണർമാർ ചൈന്നൈയ്‍ക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഹൈദരാബാദ് ബൗളർമാരുടെ മികച്ച പന്തുകൾക്ക് പിന്നിൽ പിന്നീട് അടിതെറ്റുകയായിരുന്നു.
നായകൻ മഹേന്ദ്രസിംഗ് ധോണിയില്ലാതെയുള്ള ചെന്നൈയുടെ കളി വലിയ നഷ്ടമാണ് സമ്മാനിച്ചത്. ധോണിയുടെ അസാന്നിധ്യത്തിൽ സുരേഷ് റെയ്‍നയാണ് ടീമിനെ നയിച്ചത്. ഈ ഐപിഎല്ലില്‍ ധോണിയില്ലാതെ ആദ്യമായാണ് ചെന്നൈ കളിക്കളത്തില്‍ ഇറങ്ങിയത്.
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനെ ചെന്നൈയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. 29 പന്തില്‍ 31 റണ്‍സ് എടുത്ത വാട്സന്‍റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്.
തൊട്ടുപിന്നാലെ ഡൂപ്ലെസിയെ മടക്കി വിജയ് ശങ്കര്‍ ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. ധോണിക്ക് പകരം ക്യാപ്റ്റന്‍ ആയ റെയ്ന 13 പന്തില്‍ 13 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ കേദാര്‍ ജാദവ് ഒരു റണ്ണിനും സാം ബില്ലിംഗ്സ് പൂജ്യത്തിനും പുറത്തായി.
അവസാന ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ അംബാട്ടി റായുഡുവിനെയും രവീന്ദ്ര ജഡേജയെയും അടിച്ചു തകര്‍ക്കാന്‍ അനുവദിച്ചതുമില്ല.