മൊഹാലി: ഐപിഎല്ലിൽ വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിന് തോൽവി. 18 റൺസിന് പഞ്ചാബ് കിംഗസ് ചെന്നൈയെ പരാജയപ്പെടുത്തി. പഞ്ചാബ് ഉയർത്തിയ 220 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അവസാന ഓവറുകളിൽ ധോണിയുടെ ബാറ്റിംഗ് വിജയ പ്രതീക്ഷ നൽകിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഡെവോൺ കോൺവെ രചിൻ രവീന്ദ്ര എന്നിവർ ചേർന്നാണ് ഓപ്പണിംഗ് നടത്തിയത്. പവർപ്ലേയിൽ അടിച്ച് കളിക്കാതെ വിക്കറ്റ് നഷ്ടപ്പെടാതെ, ടീം സ്കോര്‍ ഉയര്‍ത്താനാണ് ഇരുവരും ശ്രമിച്ചത്. ആദ്യ മൂന്ന് ഓവറുകളിൽ വെറും 22 റൺസാണ് ചെന്നൈ നേടിയത്. പിന്നീട് നാലാം ഓവറിൽ യാഷ് താക്കൂർ എറിഞ്ഞ പന്ത് കോൺവെ ബൗണ്ടറി കടത്തി. ആ ഓവറിലെ അവസാന മൂന്ന് പന്തുകളിൽ രചിനും ബൗണ്ടറി നേടി. 17 റൺസാണ് ഈ ഓവറിൽ നേടിയത്. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ടീം സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് ആയിരുന്നു.
എന്നാൽ പിന്നീട് മാക്സ്വെല്ലിന്‍റെ പന്തിൽ രചിൻ രവീന്ദ്ര പുറത്തായതോടെ കളിയുടെ ഗതി വീണ്ടും മാറി. 23 പന്തിൽ 36 റൺസ് നേടിയാണ് രചിൻ പുറത്തായത്. തുടർന്നെത്തിയ നായകൻ റിതുരാജ് ഗെയ്ക്വാദും (1) തൊട്ടടുത്ത ഓവറിന്‍റെ രണ്ടാം പന്തിൽ പുറത്തായി. ലോക്കി ഫെര്‍ഗൂസന്‍റെ പന്തിൽ നേരിട്ട ഗെയ്ക്വാദിനെ ശശാങ്ക് സിംഗ് ക്യാച്ചിലൂടെ മടക്കിയയക്കുകയായിരുന്നു. തുടർന്ന് 10 ഓവർ പിന്നിടുമ്പോൾ ചെന്നൈയുടെ 100 കടന്നു. ഇതിനിടെ കോൺവെയെ പുറത്താക്കാനുള്ള അവസരം രണ്ട് തവണയാണ് പഞ്ചാബ് ഫീൽഡര്‍മാര്‍ കൈവിട്ടു കളഞ്ഞത്.
പിന്നീടെത്തിയ ശിവം ദുബെയെ 16-ാം ഓവറിൽ ഫെര്‍ഗൂസൺ പുറത്താക്കി. തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണിയാണ് ക്രീസിലെത്തിയത്. 16 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ചെന്നൈ 3ന് 152 റൺസ് എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. 18-ാം ഓവറിൽ ഡെവോൺ കോൺവെ റിട്ടയേഡ് ഔട്ട് ആകുകയും ചെയ്തു. പകരം ജഡേജയാണ് ക്രീസിലെത്തിയത്. ആ ഓവറിലെ അവസാന രണ്ട് പന്തുകൾ ബൗണ്ടറി കടത്തിയ ധോണി ആരാധകർക്ക് വീണ്ടും വിജയ പ്രതീക്ഷ നൽകി. തൊട്ടടുത്ത ഓവറിലും ധോണി സിക്സറും ഫോറും പറത്തി.
അവസാന ഓവറിൽ 28 റൺസ് ആയിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാണ് ആദ്യ പന്തിൽ തന്നെ ധോണി പുറത്താകുകയായിരുന്നു. ഇതോടെ ചെന്നൈ പരാജയം ഉറപ്പിച്ചു. 20 ഓവറിൽ 201 റൺസ് നേടി ചെന്നൈ തോൽവി വഴങ്ങി. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച് പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. 5 മത്സരത്തിൽ നാലും പരാജയപ്പെട്ട ചെന്നൈ 9ാം സ്ഥാനത്തുമാണുള്ളത്.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസെടുത്തത്. ഓപ്പണിങ് ബാറ്റർ പ്രിയാൻഷ് ആര്യയുടെ സെഞ്ച്വറി നേട്ടം ടീമിന് വിജയത്തിലേക്ക് നയിച്ചു. 42 പന്തുകളിൽ നിന്ന് 103 റൺസാണ് താരം നേടിയത്. എന്നാൽ പ്രിയാൻഷ് മാത്രമാണ് അടിച്ചു കളിച്ചത്. പഞ്ചാബിന്റെ അഞ്ച് മുൻനിര വിക്കറ്റുകളാണ് തുടർച്ചയായി വീണത്. പ്രബ്സിമ്രൻ സിങ് (പൂജ്യം), ശ്രേയസ് അയ്യർ (ഒൻപത്), മാർകസ് സ്റ്റോയ്നിസ് (നാല്), നേഹൽ വധേര (ഒന്‍പത്), ഗ്ലെൻ മാക്സ്‌വെൽ (ഒന്ന്) എന്നിങ്ങനെ 5 വിക്കറ്റുകൾ നഷ്ടമായതോടെ തകർച്ച നേരിട്ട പഞ്ചാവ്
പ്രിയാൻഷ് ശശാങ്ക് സിങ് കൂട്ടുകെട്ടിൽ സ്കോർ ഉയർന്നു. പ്രിയാൻഷിന്റെ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ച്വറിയാണിത്. നൂർ അഹമ്മദിന്റെ 14–ാം ഓവറിൽ വിജയ് ശങ്കർ ക്യാച്ചെടുത്ത് താരം പുറത്തായത്.
തുടർന്ന് ക്രീസിലെത്തിയ മാർകോ യാൻസനെ കൂട്ടുപിടിച്ച് ശശാങ്ക് സിങ് പഞ്ചാബിനെ 200 റൺസിന് മുകളിലെത്തിച്ചു. 36 പന്തുകളിൽ നിന്ന് 52 രമ്‍സാണ് ശശാങ്ക് നേടിയത്. മാർകോ യാന്‍സൻ 19 പന്തിൽ 34 റൺസ് എടുത്തു. ചെന്നൈ സൂപ്പർ കിങ്സിനായി ആർ. അശ്വിനും ഖലീൽ അഹമ്മദും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









