)
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ന് രാത്രിയില്‍ ചരിത്രം പിറക്കാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി, കന്നി കിരീടം സ്വന്തമാക്കാന്‍ രണ്ട് ടീമുകള്‍ ഇറങ്ങുമ്പോള്‍ ഭാഗ്യവും ശേഷിയും ആര്‍ക്കൊപ്പം എന്നതാണ് ചോദ്യം. കന്നി കിരീടത്തില്‍ മുത്തമിടാന്‍ കിങ് കോലിയ്ക്ക് സാധിക്കുമോ എന്ന് ആര്‍സിബി ആരാധകര്‍ കാത്തിരിക്കുമ്പോള്‍, രണ്ട് ടീമുകള്‍ക്ക് കിരീടം ചാര്‍ത്തുന്ന ആദ്യക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡിന് ശ്രേയസ് അയ്യര്‍ അര്‍ഹനാകുമോ എന്നാണ് പഞ്ചാബ് ആരാധകരുടെ കാത്തിരിപ്പ്.
2008 ല്‍ ഐപിഎല്‍ തുടങ്ങിയിട്ട് ഇതുവരെ കപ്പ് നേടാത്ത രണ്ട് ടീമുകള്‍ ആണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സ് ഇലവനും. ഈ സീസണില്‍ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളും ഇവര്‍ തന്നെ. പോയന്റ് പട്ടികയില്‍ തുല്യരായ ആര്‍സിബിയും പഞ്ചാബും തമ്മില്‍ ആയിരുന്നു ആദ്യ ക്വാളിഫയര്‍. അതില്‍ പഞ്ചാബിനെ തോല്പിച്ചായിരുന്നു ആര്‍സിബി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. എലിമിനേറ്ററില്‍ മുംബൈയെ മലര്‍ത്തിയടിച്ചാണ് ഇപ്പോള്‍ പഞ്ചാബ് ഫൈനല്‍ ബര്‍ത്ത് നേടിയിരിക്കുന്നത്.
ഐപിഎല്ലിന്റെ തുടക്കം മുതല്‍ ആര്‍സിബിയുടെ താരമാണ് വിരാട് കോലി. പക്ഷേ, ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ ആയില്ല എന്നത് കോലിയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ബ്ലാക്ക് മാര്‍ക്ക് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിങ്ങള്‍ ലോകം മുഴുവന്‍ നേടിയിട്ടും, ഒരു ഐപിഎല്‍ കിരീടം പോലും നേടാന്‍ ആയില്ലെങ്കില്‍ എന്ത് ചെയ്യും എന്നാണ് ചോദ്യം. ആര്‍സിബിയ്ക്ക് ഒരു കിരീടം നേടിക്കൊടുക്കുക എന്നത് കോലിയുടെ കരിയറിലും ഏറെ നിര്‍ണായകമാണ്. മൂന്ന് തവണ ഫൈനല്‍ കണ്ടെങ്കിലും കിരീടം സ്വന്തമാക്കാന്‍ ആകാതെ പോയ ടീം ആണ് ആര്‍സിബി.
പ്രീതി സിന്റയുടെ പഞ്ചാബിന്റെ സ്ഥിതിയും വ്യത്യസ്തതമല്ല. പതിനെട്ട് ഐപിഎല്‍ സീസണുകളില്‍ ഇത് രണ്ടാമതാണ് പഞ്ചാബ് ഫൈനലില്‍ എത്തുന്നത്. 2014 ല്‍ ആയിരുന്നു ആദ്യമായി ഫൈനലില്‍ എത്തിയത്. പ്ലേ ഓഫില്‍ എത്തിയത് ആകെ മൂന്ന് തവണയും. ആ ചീത്തപ്പേരുകള്‍ മുഴുവന്‍ ഇത്തവണ തീര്‍ക്കാന്‍ ആണ് ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ ആക്കി ഇറക്കിയത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത് കിരീടം സ്വന്തമാക്കിക്കൊടുത്ത ശ്രേയസ് അയ്യര്‍ക്ക് ഇത്തവണ പഞ്ചാബിനെ കിരീടം അണിയിക്കാന്‍ കഴിയുമോ എന്നാണ് കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി രണ്ട് ടീമുകളെ കപ്പെടുപ്പിച്ച ക്യാപ്റ്റന്‍ എന്ന അസുലഭ റെക്കോര്‍ഡ് അയ്യര്‍ക്ക് മാത്രം സ്വന്തമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.