RR Vs RCB: വീണ്ടും ഫൈനൽ ഓവറിൽ തോറ്റമ്പി രാജസ്ഥാന്‍; കോലിയുടെ ഇടിവെട്ട് വെടിക്കെട്ട്... സഞ്ജുവില്ലാതെ വീണ റോയല്‍സ്

RR Vs RCB: അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞാണ് രാജസ്ഥാൻ തോൽവി സ്വയം ഏറ്റുവാങ്ങിയത്

Written by - Binu Phalgunan A | Last Updated : Apr 25, 2025, 11:59 AM IST
  • രാജസ്ഥാന്റെ തുടർച്ചയായ അഞ്ചാം പരാജയമാണിത്
  • ആർസിബി പോയന്റ് പട്ടികയിൽ മൂന്നാമതായി
  • വിരാട് കോലിയ്ക്ക് അർദ്ധ സെഞ്ച്വറി
RR Vs RCB: വീണ്ടും ഫൈനൽ ഓവറിൽ തോറ്റമ്പി രാജസ്ഥാന്‍; കോലിയുടെ ഇടിവെട്ട് വെടിക്കെട്ട്... സഞ്ജുവില്ലാതെ വീണ റോയല്‍സ്

ഐപിഎല്ലിന്റെ ഈ സീസണില്‍ ഇനി കാര്യമായൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവില്‍ എത്തിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായി അഞ്ചാം മത്സരവും തോറ്റ് ഈ സീസണില്‍ തങ്ങളൊരു പോരാട്ടത്തിനില്ലെന്ന് അവര്‍ പറയാതെ പറഞ്ഞിരിക്കുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോടാണ് രാജസ്ഥാന്‍ ഏറ്റവും ഒടുവില്‍ പരാജയം ഏറ്റുവാങ്ങിയത്.

പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍, ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു. വിരാട് കോലിയും ഫില്‍ സാള്‍ട്ടും ബാംഗ്ലൂരിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒടുവില്‍ ഏഴാം ഓവറില്‍ ഹസരംഗയുടെ പന്തില്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് നല്‍കി സാള്‍ട്ട് പുറത്താകുമ്പോള്‍ ബാംഗ്ലൂര്‍ 61 റണ്‍സ് തികച്ചിരുന്നു.

സാള്‍ട്ടിന്റെ പുറത്താകല്‍ തങ്ങള്‍ക്ക് ഒരു ബ്രേക്ക് ആകുമെന്നായിരുന്നു രാജസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടന്നത് മറ്റൊരു കഥ. മലയാളിയായ ദേവദത്ത് പടിക്കല്‍ കോലിയ്‌ക്കൊപ്പം കൂടിയപ്പോള്‍ ബാംഗ്ലൂരിന്റെ സ്‌കോറിങ് പിന്നേയും കൂടി. പതിനാറാം ഓവറില്‍ വിരാട് കോലി പുറത്താകുമ്പോള്‍ ബാംഗ്ലൂര്‍ 150 റണ്‍സ് കടന്നിരുന്നു. 42 പന്തില്‍ രണ്ട് സിക്‌സറുകളുടേയും എട്ട് ബൗണ്ടറികളുടേയും അകമ്പടിയോടെ കോലി നേടിയത് 70 റണ്‍സ് ആയിരുന്നു.

തൊട്ടടുത്ത ഓവറില്‍ ദേവദത്ത് പടിക്കലിന്റേയും ക്യാപ്റ്റന്‍ രജത് പടീദാറിന്റേയും വിക്കറ്റുകള്‍ ബാംഗ്ലൂരിന് നഷ്ടമായി. 27 പന്തില്‍ നല് ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയോടെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയായിരുന്നു പടിക്കലിന്റെ മടക്കം. ക്യാപ്റ്റന്‍ പടീദാറിന് ഇത്തവണ ഫോം കണ്ടെത്താനായില്ല. മൂന്ന് പന്തില്‍ വെറും ഒരു റണ്‍ എടുത്താണ് പടീദാര്‍ മടങ്ങിയത്. പിന്നീടെത്തിയ ടിം ഡേവിഡും ജിതേഷ് ശര്‍മയും ചേര്‍ന്ന് ബാംഗ്ലൂരിന്റെ സ്‌കോര്‍ 205 ല്‍ എത്തിച്ചു.

സഞ്ജു സാംസണിന്റെ അഭാവത്തില്‍ ഇത്തവണ കൗമാര താരം നവൈഭവ് സൂര്യവംശി ആയിരുന്നു യശസ്വി ജെയ്‌സ്വാളിനൊപ്പം രാജസ്ഥാന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. അഞ്ചാം ഓവറില്‍ 16 റണ്‍സെടുത്ത വൈഭവ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 52 റണ്‍സ് എന്ന മികച്ച നിലയില്‍ ആയിരുന്നു. യശസ്വി ജെയ്‌സ്വാള്‍ ഫോം കണ്ടെത്തിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് വീശിയ ജെയ്‌സ്വാള്‍ അടുത്ത ഓവറില്‍ ഹാസെല്‍വുഡിന് കീഴടങ്ങി. വെറും 19 പന്തില്‍ ഏഴ് ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയില്‍ 49 റണ്‍സെടുത്തായിരുന്നു ജെയ്‌സ്വാളിന്റെ പുറത്താകല്‍. അപ്പോള്‍ ആറോവറില്‍ 72 റണ്‍സ് എന്ന മികച്ച നിലയിലാരുന്നു രാജസ്ഥാന്‍.

പത്ത് പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിയാന്‍ പരാഗ് പത്താം ഓവറിലെ ആദ്യ പന്തിലാണ് പുറത്താകുന്നത്. 110 റണ്‍സ് എന്ന മികച്ച സ്‌കോറിലായിരുന്നു അപ്പോഴും രാജസ്ഥാന്‍. എന്നാല്‍ 14-ാം ഓവറില്‍ നിതീഷ് റാണ കൂടി പുറത്തായതോടെ രാജസ്ഥാന്റെ വീഴ്ച തുടങ്ങി. 34 പന്തില്‍ മൂന്ന് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും നേടി 47 റണ്‍സ് സ്വന്തമാക്കിയ ധ്രുവ് ജുറേല്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പതിനേഴാം ഓവറില്‍ ഹെറ്റ്‌മെയറും പത്തൊമ്പതാം ഓവറില്‍ ധ്രുവ് ജുറേലും ജോഫ്ര ആര്‍ച്ചറും പുറത്തായി. അവതാന ഓവറില്‍ ശുഭം ദുബേയും ഹസരംഗയും കൂടി പുറത്തായതോടെ രാജസ്ഥാന്റെ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 194 ല്‍ അവസാനിച്ചു. ഒടുവില്‍ ബാംഗ്ലൂരിന് 11 റണ്‍സിന്റെ വിജയം.

തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് ജയം ഉറപ്പിച്ച കളി രാജസ്ഥാന്‍ കൈവിടുന്നത്. വലിയ വിമര്‍ശനമാണ് ഇതോടെ ടീമിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ടീമിന്റെ ഹെഡ് കോച്ചും മെന്ററും ആയ രാഹുല്‍ ദ്രാവിഡിനെതിരെയാണ് ഇപ്പോള്‍ കടുത്ത ആരോപണങ്ങള്‍. ഡല്‍ഹിക്കെതിരെ സൂപ്പര്‍ ഓവറില്‍ നേരിട്ട പരാജയവും ലഖ്‌നൗവിനെതിരേയും ഒടുവില്‍ ആര്‍സിബിയ്‌ക്കെതിരേയും അവസാന ഓവറില്‍ നേരിട്ട പരാജയവും ദ്രാവിന്റെ പിടിപ്പുകേടാണ് എന്നാണ് ആക്ഷേപം. ടീമില്‍ സഞ്ജു സാംസണും ദ്രാവിഡും തമ്മില്‍ ഐക്യമില്ലെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News