കൊച്ചി: അണ്ടർ-17 ലോകകപ്പിന് മുന്നോടിയായി കൊച്ചിയിലെ വേദികളിൽ നടത്തിയ തയാറെടുപ്പുകളിൽ ഫിഫക്ക് സംതൃപ്തി. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ടൂർണ്ണമെന്റ് ഡയറക്ടർ ഹാവിയർ സിപ്പിയുടെ നേത്രത്വത്തിലുള്ള സംഘം സ്റ്റേഡിയത്തിൽ ഇന്ന് പരിശോധന നടത്തി സംതൃപ്തി അറിയിച്ചു. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകും.
എന്നാല്‍, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സുരക്ഷ കണക്കിലെടുത്ത് കാണികളുടെ എണ്ണത്തില്‍ ഫിഫ നിയന്ത്രണം ഏര്‍പ്പെടുത്തും. 41,000 കാണികള്‍ക്ക് മാത്രമാകും മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകൂ. മല്‍സരസമയത്ത് സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഫിഫ അധികൃതർ അറിയിച്ചു.
നേരത്തെ, ഫിഫ സംഘം കൊച്ചിയിൽ നടത്തിയ പരിശോധനയിൽ ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് വേഗം പോരെന്ന് പറഞ്ഞിരുന്നു. ലോകകപ്പ് കൊച്ചിക്ക് നഷ്ടപ്പെടുമോയെന്നും ആശങ്കയുണ്ടായിരുന്നു. ഇയൊരു പശ്ചാത്തലത്തിലായിരുന്ന ഫിഫ സംഘം വീണ്ടും പരിശോധന നടത്തിയതും ഒരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയതും.