ലണ്ടന്‍: ലോകകപ്പ്, ലീഗ് മത്സരങ്ങള്‍ അവസാനിച്ച് സെമി ഫൈനലിലേയ്ക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ പോരാട്ടം!!
ഏകദിന റാങ്കിംഗിലാണ് ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ പോരാട്ടം നടക്കുക!! ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് ഭീഷണിയായി എത്തിയിരിക്കുന്നത് മറ്റാരുമല്ല ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മയാണ്.
നിലയില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമത് വിരാട് കോഹ്ലിയാണ്. എന്നാല്‍ കോഹ്ലിയുടെ ഒന്നാം റാങ്കിനു ഭീഷണിയുയര്‍ത്തി തൊട്ടുപിന്നില്‍ രോഹിത് ശര്‍മ്മയുണ്ട്. നിലവില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന കോഹ്ലിയ്ക്ക് 891 പോയിന്റാണ് ഉള്ളത്. എന്നാല്‍ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിതിന് 885 പോയിന്റുമാണ് ഉള്ളത്.
ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണു രോഹിതിന് മികച്ച പോയിന്റ് നിലയില്‍ മുന്നേറ്റം നല്‍കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ 647 റണ്‍സ് നേടിയ രോഹിത്, അഞ്ചു ശതകങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവിലെ ഫോമില്‍ ലോകകപ്പ് അവസാനിക്കുന്നതിനു മുന്‍പുതന്നെ രോഹിത് ഒന്നാം റാങ്ക് കോഹ്ലിയില്‍നിന്നും കൈക്കലാക്കും എന്നുവേണം കരുതാന്‍.
അതേസമയം പാക്കിസ്ഥാന്റെ ബാബര്‍ അസം നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കെത്തി. ഫാഫ് ഡു പ്ലെസി (820), റോസ് ടെയ്ലര് (813) ഡേവിഡ് വാര്‍ണര്‍(803) എന്നിവരാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തു തുടരും. 814 പോയിന്റാണ് ബുംറയ്ക്കുള്ളത്. ട്രെന്റ് ബോള്‍ട്ടും (758) പാറ്റ് കമ്മിന്‍സും (698) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മൂന്നാം സ്ഥാനത്തായിരുന്ന അഫ്ഗാനിസ്ഥാന് താരം റാഷിദ് ഖാന് അഞ്ചു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട എട്ടാം സ്ഥാനത്താണ്. ലോക്കി ഫെര്ഗൂസണ് പത്താം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ കുല്‍ദീപ് യാദവ് ആദ്യ പത്തിലെ തന്റെ സ്ഥാനം നിലനിര്‍ത്തി.
ജൂലൈ 9നാണ് ഒന്നാം സെമി ഫൈനൽ നടക്കുക. ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേ നേരിടും. ജൂലൈ 11ന്നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും.
ഏകദേശം 40 ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ക്രിക്കറ്റ് മാമാങ്കം അതിന്റെ സമാപ്തിയിലേയ്ക്ക് അടുക്കുമ്പോള്‍ ആര് കപ്പ് നേടുമെന്ന ആകാംക്ഷയിലാണ് ലോകം.