കുട്ടി ഗെയിമിംഗ് ഭ്രാന്തന്മാരുടെ ഇഷ്ട ഗെയിമുകളില്‍ ഒന്നായിരുന്ന ആംഗ്രി ബേര്‍ഡ്സിന്‍റെ ലണ്ടന്‍ സ്റ്റുഡിയോ അടച്ചു പൂട്ടാന്‍ പോവുന്നതായി റിപ്പോര്‍ട്ട്. ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഡെവലപ്പർ കമ്പനിയായ റോവിയോ മൊബൈൽ വികസിപ്പിച്ച ഈ ഗെയിം വിപണിയിലെ നഷ്ടസാധ്യത മുന്നില്‍ കണ്ടാണ് അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത് എന്നാണ് വാര്‍ത്ത.
കമ്പനിയ്ക്ക് ഈ വര്‍ഷം 40 ശതമാനം നഷ്ടമുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മത്സരം ശക്തമായതും വിപണന ചിലവ് വര്‍ധിച്ചതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 2017 ലായിരുന്നു റോവിയോ ലണ്ടന്‍ സ്റ്റുഡിയോ തുറക്കുന്നത്. പൊതുവിപണിയില്‍ 786 യൂറോ മൂല്യത്തോടെ തുടങ്ങിയ കമ്പനിക്ക് ഈ ഫെബ്രുവരിയില്‍ 50 ശതമാനം ഓഹരി നഷ്ടമാണുണ്ടായത്.
2009 ഡിസംബറിൽ ആപ്പിൾ ഐ.ഒ.എസിലായിരുന്നു ഈ ഗെയിം ആദ്യമായി അവതരിപ്പിച്ചത്. അതിനു ശേഷം 1.2 കോടി തവണ ഈ ഗെയിം ആപ്പിളിന്‍റെ ആപ്പ്സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങിച്ചു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആൻഡ്രോയ്ഡ് പോലെയുള്ള ടച്ച് സ്ക്രീൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റു മൊബൈൽ ഫോണുകൾക്കുമായി ഈ ഗെയിം പുറത്തിറക്കി.
വിവിധ പ്ലാറ്റ്ഫോമുകളിലായി സാധാരണ പതിപ്പും പ്രത്യേക പതിപ്പുകളുമുൾപ്പെടെ 100 കോടി ഡൗൺലോഡുകൾ പൂർത്തിയാക്കിയ ഈ ഗെയിം ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഗേമായും 2010-ലെ റൺവേ ഹിറ്റുകളിലൊന്നായും "ഏറ്റവുമധികം ജനപ്രീതിയാർജ്ജിച്ച മൊബൈൽ അപ്ലിക്കേഷനുകളിൽ ഒന്നായും ലോകമൊട്ടാകെ അറിയപ്പെടുന്നു.