സുഡാനിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം.
എട്ട് ഇന്ത്യക്കാരാണ് പരിക്കുകളോടെ ചികിത്സയിലുള്ളതെന്നും പതിനൊന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ മൂന്നിനുണ്ടായ തീപിടിത്തത്തില്‍ 23 പേരാണ് മരിച്ചത്. ഇതില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്.
ബഹ്‌റി പ്രദേശത്തെ ഖര്‍തോമിലെ സീല സിറാമിക് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. മൊത്തം അറുപത്തിയെട്ട് ഇന്ത്യക്കാരാണ് സ്ഫോടന സമയം ഇവിടെയുണ്ടായിരുന്നത്.
ഇതില്‍ 33 പേര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗുജറാത്ത്, യുപി, ബിഹാർ, ഹരിയാന, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് മരിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാല്‍ സാധിക്കാത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.
അപകടത്തില്‍പ്പെട്ടവരില്‍ മലയാളികള്‍ ആരുമില്ലെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തിന് പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ സുഡാന്‍ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
തീപ്പിടിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.
കൂടാതെ, അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇന്ത്യക്കാരുടെ ലിസ്റ്റ് ഇന്ത്യന്‍ എംബസി പുറത്ത് വിട്ടു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് ഇന്ത്യക്കാരെ സലോമി സിറാമിക്‌സ് ഫാക്റ്ററി വക സ്ഥലത്ത് താമസിപ്പിച്ചിരിക്കയാണ്.