ടിരാന: അല്‍ബേനിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 35 കവിഞ്ഞു. 25ലധികം പേരെ കാണാതായി.
650ല്‍ അധികം ആളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. അല്‍ബേനിയന്‍ റെഡ് ക്രോസ് ആണ് വിവരം പുറത്തുവിട്ടത്.
റിക്ടർ സ്കെയിലില്‍ (ഭൂകമ്പമാപിനി) 6.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തെത്തുടര്‍ന്നു നിരവധി തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ട്.
അല്‍ബേനിയയുടെ തീരമേഖലയില്‍ മുഴുവന്‍ ഭൂകമ്പ൦ അനുഭവപ്പെട്ടു. സമീപരാജ്യങ്ങളായ കൊസവോ, മോണ്ടനിഗ്രോ, ഗ്രീസ്, സെര്‍ബിയ എന്നിവിടങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ബോസ്നിയയിലെ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തി.
അതേസമയം, അല്ബേനിയിലെ ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് ഭൂകമ്പത്തില്‍ ഏറെ നാശമുണ്ടായത്.
രക്ഷാപ്രവര്‍ത്തനത്തിനായി 400 സൈനികരെ നിയമിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ഒരു ദിവസത്തെ ദുഃഖാചരണം ആഹ്വാനം ചെയ്തിരുന്നു.