ന്യൂയോര്‍ക്ക്: കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലം മുതലേ ഡൊണാള്‍ഡ് ട്രംപിന്റെ സ്വന്തം ആളായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്. ഒടുവില്‍ ട്രംപ് അധികാരത്തിലെത്തിയപ്പോള്‍, സര്‍ക്കാരിന്റെ പ്രത്യേക ഏജന്‍സിയായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്)യുടെ തലവനായി ഇലോണ്‍ മസ്‌ക്.
ഇപ്പോഴിതാ, താന്‍ ഡോജില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നു. ഡോജിലെ സമയം കഴിയുന്നു എന്നും തന്റെ കടമ, സര്‍ക്കാരിന്റെ ഒരു പ്രത്യേക ജീവനക്കാരന്‍ എന്ന രീതിയില്‍ നിര്‍വ്വഹിച്ചുകഴിഞ്ഞു എന്നും ആണ് പടിയറക്ക വേളയില്‍ മസ്‌ക് പറഞ്ഞത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, മസ്‌കിന്റെ പടിയിറക്കത്തിന് പിറകില്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസം ആണെന്നാണ് മാധ്യമ വാര്‍ത്തകള്‍. ട്രംപിന്റെ താരിഫ് നയങ്ങളില്‍ മസ്‌കിന്റെ എതിര്‍പ്പുകള്‍ നേരത്തേ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സര്‍ക്കാരിന്റെ പാഴ്‌ചെലവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡോജ് സ്ഥാപിച്ചത്. അങ്ങനെ ചെലവുകള്‍ കുറയ്ക്കാന്‍ നല്‍കിയ അവസരത്തിന് നന്ദി പറയുന്നുണ്ട് മസ്‌ക്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എത്തും മുമ്പ് തന്നെ ഡൊണാള്‍ഡ് ട്രംപിന് ഇലോണ്‍ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ വിലക്കിയ ട്വിറ്റര്‍ മസ്‌ക് സ്വന്തമാക്കുകയും, ഒരു സുപ്രഭാതത്തില്‍ അതിന്റെ പേര് എക്‌സ് എന്ന് ആക്കി മാറ്റി ഞെട്ടിക്കുകയും ചെയ്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ഡൊണാള്‍ഡ് ട്രംപിന് ഏറ്റവും അധികം സംഭാവന നല്‍കിയ വ്യക്തിയും ഇലോണ്‍ മസ്‌ക് ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ പിന്തുണ ട്രംപിന് ഏറെ ഗുണം ചെയ്തു എന്നാണ് വിലയിരുത്തപ്പെടുന്നത്. കോടീശ്വരന്‍ എന്നതിനപ്പുറം ഇലോണ്‍ മസ്‌ക് അമേരിക്കന്‍ ജനതയില്‍ ചെലുത്തിയ സ്വാധീനവും വലുതാണ്.
വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഇലോണ്‍ മസ്‌ക്. അതിനൊപ്പം സ്‌പേസ് എക്‌സ് എന്ന ബഹിരാകാശ കമ്പനിയുടെ ഉടമയും മസ്‌ക് തന്നെ. ടെസ്ലയുടെ ഓഹരികളാണ് ഇലോണ്‍ മസ്‌കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി നിലനിര്‍ത്തുന്നത്. എന്നാല്‍, അടുത്തിടെ ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ബിവൈഡി, ടെസ്ലയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









