ബീജി൦ഗ്: ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ട്രംപിന്‍റെ മധ്യസ്ഥത ഇന്ത്യ നിരസിച്ചതിന് പിന്നാലെ അതേ പാത പിന്തുടര്‍ന്ന് ചൈനയു൦ ...!! ട്രംപിന്‍റെ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന വാഗ്ദാനം ചൈനയും നിരാകരിച്ചു...
അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയം നടത്തുന്നതിന് നിരവധി സജ്ജീകരണങ്ങള്‍ ഉണ്ട്. ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാജ്യം പ്രാപ്തമാണെന്നും ചൈന വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അമേരിക്ക മുന്നോട്ടുവച്ച വാഗ്ദാനം ചൈന തള്ളിയത്.
അതേസമയം, ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ വാഗ്ദാനം ഇന്ത്യ മുന്‍പേ തന്നെ നിരസിച്ചിരുന്നു.
അതിര്‍ത്തി പ്രശ്ന൦ ഇന്ത്യ വളരെ നയതന്ത്ര പരമായാണ് കൈകാര്യം ചെയ്യുന്നത്. ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനത്തിന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരണമോ മറുപടിയോ നൽകിയിരുന്നില്ല. നിയന്ത്രണ രേഖയില്‍ നിലവിലുള്ള സംഘര്‍ഷാസ്ഥ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ട് വരികയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് നല്‍കിയ പ്രതികരണം.
മുന്‍പും ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ല എന്നുതന്നെയായിരുന്നു ഇന്ത്യയുടെ നിലപാട്. ഇപ്പോള്‍, ഇന്ത്യ - ചൈന വിഷയത്തിലും രാജ്യത്തിന്‍റെ നിലപാടില്‍ മാറ്റമില്ല എന്ന് തന്നെയാണ് ഇന്ത്യ നല്‍കിയ പ്രതികരണം.
ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനത്തിന് ഇന്ത്യയുടെ പ്രതികരണം അറിഞ്ഞശേഷമാണ് ചൈന പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്.
അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ നടത്തുമ്പോഴും ഡല്‍ഹിയില്‍ നിന്നുള്ള നീക്കമാണ് ചൈന ഉറ്റുനോക്കുന്നത്...