)
ന്യൂയോര്‍ക്ക്: ഇറാനില്‍, ഇസ്രായാലിന്റെ ആവശ്യത്തെത്തുടര്‍ന്ന് ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച സംഭവത്തില്‍ അമേരിക്ക കൂടുതല്‍ വിശദീകരണവുമായി രംഗത്ത്. തങ്ങളുടെ ആക്രമണത്തില്‍ ഇറാനിലെ ഫോര്‍ദോ അടക്കമുള്ള ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്നാണ് ഇപ്പോള്‍ സിഐഎ വ്യക്തമാക്കുന്നത്.
എന്നാല്‍, അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ചോരുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത രോഷത്തിലാവുകയും ചെയ്തു.
എന്തായാലും ട്രംപിന്റെ രോഷം ഫലം കണ്ടിരിക്കുന്നു. ഇപ്പോള്‍ സിഐഎയുടെ ഡയറക്ടര്‍ തന്നെ ആക്രമണ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. വലിയ നാശനഷ്ടങ്ങള്‍ ഇറാന് സംഭവിച്ചിട്ടുണ്ട്. ഇത് അവരുടെ ആണവ പദ്ധതിയെ വര്‍ഷങ്ങള്‍ പിറകോട്ടടിയ്ക്കുമെന്നാണ് സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു. എന്നാല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്ന് അദ്ദേഹം അവകാശപ്പെട്ടില്ല.
അപ്രതീക്ഷിതമായിട്ടായിരുന്നു അമേരിക്ക തങ്ങളുടെ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചത് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു എന്ന അവകാശം ഉന്നയിച്ചത് പ്രസിഡന്റ് ട്രംപ് തന്നെ ആയിരുന്നു. ഇതിന് പിറകെ, ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേര്‍ക്ക് ഇറാന് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.
ഇതിനെല്ലാം പിറകെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത്. ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ആണവകേന്ദ്രങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളു എന്നും മാസങ്ങള്‍ കൊണ്ട് ഇറാന് അത് പുന:സ്ഥാപിക്കാന്‍ ആകും എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത് ട്രംപിന്റെ അവകാശവാദത്തിന് വലിയ തിരിച്ചടിയായി. എങ്കിലും തന്റെ പഴയ നിലപാടില്‍ ഇപ്പോഴും ട്രംപ് ഉറച്ച് നില്‍ക്കുകയാണ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ വ്യാജവാര്‍ത്ത എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
എന്തായാലും ഇറാനും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. തങ്ങളുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായി എന്ന വാക്കോടെയാണ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറായത് തങ്ങളുടെ വിജയം ആണെന്ന് ഇറാന് അവകാശപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.