COVID-19: പകര്‍ച്ച വ്യാധി പഠനത്തിനായി കൂടുതല്‍ സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന

   കൊറോണ വൈറസ്,  കോവിഡ്‌ -19 ന്‍റെ  പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകാരോഗ്യ സംഘടന.

Last Updated : Aug 5, 2020, 10:51 AM IST
  • കോവിഡ്‌ -19 ന്‍റെ പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകാരോഗ്യ സംഘടന
  • വിദഗ്ധ പഠനത്തിനായി ലോകാരോഗ്യ സംഘടന സംഘത്തെ അയച്ചു
  • അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് ചൈനയ്‌ക്കെതിരെ അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയ്യാറായത്.
COVID-19: പകര്‍ച്ച വ്യാധി പഠനത്തിനായി കൂടുതല്‍ സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   കൊറോണ വൈറസ്,  കോവിഡ്‌ -19 ന്‍റെ  പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകാരോഗ്യ സംഘടന.

കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്ര൦ ചൈനയാണെന്നിരിക്കെ  വിദഗ്ധ പഠനത്തിനായി ലോകാരോഗ്യ സംഘടന  (World Health Organization) സംഘത്തെ അയച്ചു.

വിദഗ്ധ പഠനത്തിനായി  ബീജിംഗില്‍ എത്തിയ ലോകാരോഗ്യസംഘടന (WHO)  പ്രതിനിധികള്‍ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാതായി ലോകാരോഗ്യ സംഘടന  തലവന്‍  ടെഡ്രോസ് അഥനോം ഗബ്രിയാസിസ്  പറഞ്ഞു.

കഴിഞ്ഞ ജൂലൈ 20 നാണ് പകര്‍ച്ച വ്യാധി വിദഗ്ധനേയും മൃഗസംരക്ഷണ വിദഗ്ധനേയും  ലോകാരോഗ്യ സംഘടന ചൈനയിലേക്ക് അയച്ചത്. മൃഗങ്ങളില്‍ നിന്നുള്ള വൈറസ് വ്യാപനത്തെക്കുറിച്ച്   പഠനം നടത്തുക  എന്നതായിരുന്നു സംഘത്തിന്‍റെ ലക്‌ഷ്യം.  തുടര്‍ പഠനം നടത്താനായി രാജ്യാന്തര തലത്തില്‍ പ്രമുഖ ശാസത്രജ്ഞന്‍മാരെയും ഗവേഷകരെയും ഉള്‍ക്കൊള്ളിച്ച് വിപുലമായ സംഘത്തെ അയക്കുമെന്നും സംഘടന വ്യക്തമാക്കി. 

കൊറോണ വൈറസിന്‍റെ  ഉറവിടം തിരിച്ചറിയാന്‍ ചൈനയില്‍  വ്യാപകമായി പകര്‍ച്ച വ്യാധി പഠനങ്ങള്‍ ആരംഭിക്കാനും  സംഘടന  പദ്ധതിയിടുന്നുണ്ട്.  ഇതിലൂടെ ശേഖരിക്കുന്ന തെളിവുകളും അനുമാനങ്ങളും ദീര്‍ഘകാല പഠനത്തിന് അടിത്തറയാകുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.

അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കടുത്ത  വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് ചൈനയ്‌ക്കെതിരെ അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയ്യാറായത്. 

Also read: കൊറോണ വൈറസ് വ്യാപനത്തിന് കാരണം യുവാക്കളുടെ അശ്രദ്ധ, വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണം: ലോകാരോഗ്യ സംഘടന

2019 ല്‍ ചൈനയിലെ  വുഹാനില്‍ കണ്ടെത്തിയ  കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നാണ് ചൈന യ്ക്കെതിരെയുള്ള  മുഖ്യ  ആരോപണം. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതില്‍ വുഹാന്‍ മാര്‍ക്കറ്റിനും  പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതല്‍ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അമേരിക്കയുടെ ആരോപണം മറ്റൊന്നായിരുന്നു.  വൈറസ് കൃത്രിമമാണെന്നും വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നത്  എന്നായിരുന്നു അമേരിക്ക നടത്തിയ ആരോപണം. കൂടാതെ  ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘാടന ചൈനയെ സഹായിക്കുന്നതായും അമേരിക്ക ആരോപിച്ചിരുന്നു.

Trending News