വാഷിംഗ്ടൺ: സമാന ചിന്താഗതിക്കാരായ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച് US സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
ഇന്ത്യ, US വിദേശനയത്തിന്‍റെ പ്രധാന പങ്കാളിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ വിദേശനയത്തിന്റെ പ്രധാന സ്തംഭമാണെന്നും മൈക്ക് പോംപിയോ വിശേഷിപ്പിച്ചു.
ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ഇന്ത്യയും അമേരിക്കയും ആഗോള സുഹൃത്തുക്കളാണെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.
കൂടാതെ, G-7 ഉച്ചകോടിയിലേക്ക് അമേരിക്ക പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയും ചെയ്തു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മൈക്ക് പോംപിയോ മോദിയെ ക്ഷണിച്ച കാര്യം വ്യക്തമാക്കിയത്.
Also read: ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു പുതിയ കാലഘട്ടമാണ്. ഇന്ത്യയുടെ സുരക്ഷക്ക് അമേരിക്ക എന്നും പിന്തുണ നല്‍കും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീഷണികളെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ശക്തമായി കൈകോര്‍ക്കേണ്ടതുണ്ട്. ചൈനയുമായുള്ള സഹകരണം കുറക്കുന്നതിലൂടെ ആഗോള വ്യാപാര രംഗത്ത് ഇന്ത്യ വലിയ രീതിയില്‍ ആകര്‍ഷകമായി മാറുമെന്നും പോംപിയോ അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച വാര്‍ത്ത അമേരിക്കയെ വേദനിപ്പിച്ചെന്ന് പോംപിയോ പറഞ്ഞു. ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും ചൈനക്കെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും പോംപിയോ 59 ചൈനീസ് അപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പ്രശംസിക്കുകയും ചെയ്തു.