ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ഇന്ന് ഡല്‍ഹിയ്ക്ക് മടങ്ങും.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കശ്മീര്‍ നടപടിയുടെ പ്രതികരണമെന്നനിലയില്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കിയിരുന്നു.
അതുകൂടാതെ, പുതുതായി അവരോധിക്കപ്പെട്ട പാക് സ്ഥാനപതി ഇന്ത്യയില്‍ അധികാരമേല്‍ക്കുന്നത് പാക്കിസ്ഥാന്‍ വിലക്കുകയും ചെയ്തു.
അജയ് ബിസാരിയ ഇസ്ലാമാബാദിൽ നിന്ന് ലാഹോര്‍ വഴി അമൃത്സർവരെ കാറിലായിരിക്കും യാത്ര നടത്തുക. അമൃത്സറില്‍നിന്നുംവിമാനമാര്‍ഗ്ഗം അദ്ദേഹം ഡല്‍ഹിയില്‍ എത്തും. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന മറ്റ് സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഇന്ത്യയിലേക്ക് മടങ്ങും.
അതേസമയം, ഹൈക്കമ്മീഷണറെ പുറത്താക്കിയ തീരുമാനം പുനപരിശോധിക്കാൻ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് ഹൈക്കമ്മീഷണറോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചത്.
കശ്മീരിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. സംഝോത, ഥാര്‍ എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കിയ പാക്കിസ്ഥാന്‍റെ നടപടി ഏകപക്ഷീയമാണ്.
ഇന്ത്യയോട് സൂചിപ്പിക്കാതെയാണ് തീരുമാനമെടുത്തത്. ആ തീരുമാനവും പുന:പരിശോധിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷിബന്ധത്തെ അപകടത്തിലാക്കുന്ന തീരുമാനം മാത്രമാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തലെന്ന് വിദേശകാര്യ സെക്രട്ടറി രവീഷ്കുമാര്‍ അഭിപ്രായപ്പെട്ടു.