Israel-Iran Conflict: ബങ്കർ ബസ്റ്റർ ബോംബുകൾ നിലവിൽ ഇസ്രായേലിന്റെ കൈവശമുണ്ട്. എന്നാൽ ഇറാനെ തകർക്കാൻ അവ പര്യാപ്തമല്ല.

ടെല്‍ അവീവ്/ടെഹ്റാന്: ഇസ്രായേലും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഇതാ ഇസ്രായേലിന്റെ ആവശ്യം പരിഗണിച്ച് അമേരിക്ക, ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുന്നു. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് അമേരിക്കയുടെ ആക്രമണം.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാന്‍ അമേരിക്കയുടെ കൈവശമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ തങ്ങള്‍ക്ക് നല്‍കണം എന്ന ആവശ്യമായിരുന്നു ഇസ്രായേല്‍ ഉന്നയിച്ചിരുന്നത്. ലോകത്തിന് മുഴുവന്‍ ആയുധങ്ങള്‍ വില്‍ക്കുന്ന ഇസ്രായേലിന്റെ ആയുധപ്പുരയില്‍, ഇറാനെ മുട്ടുകുത്തിക്കാനുള്ള ആയുധങ്ങള്‍ ഇല്ലേ എന്ന പരിഹാസവും ഇതോടൊപ്പം ഉയരുന്നിരുന്നു. ഇറാന്റെ ഫോര്‍ദോ ആണവ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് നശിപ്പിക്കുക എന്നതാണ് ഇസ്രായേല്‍ ലക്ഷ്യം.
അതിന് മുമ്പ് എന്താണ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് എന്നറിയേണ്ടതുണ്ട്. ഏതാണ്ട് 13,000 കിലോഗ്രാമില്‍ അധികം ഭാരമുള്ളതാണിത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഫോര്‍ദോ ആണവ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് നശിപ്പിക്കാന്‍, നിലവില്‍ ഈ ബോംബിന് മാത്രമേ സാധിക്കൂ എന്നാണ് വിലയിരുത്തുന്നത്. ടെഹ്റാനില്‍ ഒരു മലതുരന്ന് അതിനടിയിലാണ് ഈ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ഭാരം നേരത്തേ പരാമര്‍ശിച്ചല്ലോ... അതുകൊണ്ട് തന്നെ ഈ ബോംബുകള്‍ എവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിക്കുക എളുപ്പമുള്ള കാര്യമല്ല. ബി-2 ബോംബറുകള്‍ ഉപയോഗിച്ച് മാത്രമേ ഈ ബോംബ് വര്‍ഷിക്കാന്‍ സാധിക്കുകയുള്ളു. പലരാജ്യങ്ങളുടെ കൈവശവും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉണ്ടെങ്കിലും ഏറ്റവും നശീകരണ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്കയുടെ കൈവശം മാത്രമാണുള്ളത്.
ഭൂമിക്കടിയില്‍ ആഴത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നത് എന്ന അര്‍ത്ഥത്തില്‍ ആണ് ബങ്കര്‍ ബസ്റ്റര്‍ എന്ന പേര് വന്നിട്ടുള്ളത്. അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആണ് ജിബിയു-57 (GBU-57). 2,700 കിലോഗ്രാം തൂക്കമുള്ള പോര്‍മുന ഉള്‍പ്പെടെ മൊത്തം 13,600 കിലോഗ്രാം ആണ് ഇതിന്റെ ഭാരം. ഭൂമിക്കടിയില്‍ 61 മീറ്റര്‍ വരെ തുളച്ച് കയറിയതിന് ശേഷം ആണ് ഈ ബോംബ് പൊട്ടിത്തെറിക്കുക എന്നതാണ് പ്രത്യേകത. അമേരിക്കന്‍ സ്റ്റെല്‍ത്ത് ബോംബര്‍ ആയ ബി-2 സ്പിരിറ്റ് മാത്രമാണ് ജിബിയു-57 വഹിക്കാന്‍ ശേഷിയുള്ള ഏക യുദ്ധവിമാനം. ഒരേസമയം ഇത്തരത്തിലുള്ള രണ്ട് ബോംബുകള്‍ മാത്രമേ ഈ വിമാനങ്ങള്‍ക്കും വഹിക്കാന്‍ ആവുകയുള്ളു.
അമേരിക്കന്‍ നിര്‍മിത ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇപ്പോള്‍ തന്നെ ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്. ബിഎൽയു-109, ജിബിയു-28 എന്നിവയാണ് അവ. ആറ് മുതൽ എട്ട് അടിവരെ തുളച്ചുകയറാനുള്ള ശേഷിയാണ് ബിഎൽയു-108 നുള്ളത്. ജിബിയു-28 ന് 16 മുതൽ 20 അടിവരെ തുളച്ചുകയറി പൊട്ടിത്തെറിക്കാൻ ആകും. ഇവ എഫ്-15 പോലുള്ള ഫൈറ്റർ വിമാനങ്ങൾ ഉപയോഗിച്ച് വിക്ഷേപിക്കാൻ സാധിക്കും. ഇറാന്റെ പല ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളും ഏറെ താഴ്ചയിൽ ആണെന്നതാണ് ഇസ്രായേലിനെ ആശങ്കപ്പെടുത്തുന്നത്.
അമേരിക്ക ജിബിയു-57 ഇസ്രായേലിന് നൽകിയില്ല, പകരം നേരിട്ട് ഇറാനെ ആക്രമിച്ചു. ഇറാനുമായി നേരിട്ടൊരു യുദ്ധമുണ്ടാകുന്ന സാഹചര്യം അമേരിക്ക താത്പര്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾ അതീവ ജാഗ്രതയിലാണ് ഇപ്പോൾ. അടുത്ത നിമിഷം മുതൽ എന്ത് സംഭവിക്കും എന്ന ആശങ്ക മേഖലയിൽ ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.