ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ഭൂചലനത്തില്‍ ഒന്‍പത് വയസുകാരിയടക്കം മൂന്ന് പേര് മരിച്ചു. 200ല്‍ അധികം പേര്‍ക്ക് പരിക്ക്.
പ്രാദേശിക സമയം രാവിലെ 08:00 നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
സ്കൂളിന്റെ ഭിത്തി ഇടിഞ്ഞ് വീണാണ് പെണ്‍കുട്ടി മരിച്ചത്. മരിച്ച മറ്റു രണ്ടുപേരില്‍ ഒരാള്‍ വീട്ടിലെ ബുക്ക് ഷെല്ഫിന് അടിയില്‍പ്പെട്ടും മറ്റെയാള്‍ ഭിത്തി ഇടിഞ്ഞ് വീണുമാണ് മരിച്ചത്.
ക്യോടോ, നാര, ഹ്യോഗോ, ഷിഗ എന്നീ പ്രദേശങ്ങളെയും ഭൂചലനം നേരിയ തോതില്‍ ബാധിച്ചു.
200ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് സൂചന.
ഭൂചലനത്തെ തുടര്‍ന്നു ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കുകയും വിമാനത്താവളങ്ങള്‍ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്തു. എന്നാല്‍, ആണവനിലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുത ബന്ധം നഷ്ടപ്പെട്ടതോടെ രാജ്യത്ത് രണ്ട് ലക്ഷത്തോളം പേര് ഇരുട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.