ലാഹോര്‍: ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയെ പിന്തുണച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി.
ജമ്മു-കാശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വീണ്ടും അഭിപ്രായപ്പെട്ടു.
പുൽവാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്ന കാര്യത്തില്‍ സ്ഥീരീകരണമില്ല. ഭീകരാക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, പുൽവാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് ഇപ്പോൾ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി. തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചു. പ്രശ്നം ചർച്ച ചെയ്യാമെന്നുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിർദേശമാണ് ഇന്ത്യ തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു ഇന്ത്യയെടുത്ത നിലപാട്. അതുവരെ അതിർത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ അറിയിച്ചു.
അതേസമയം, പുല്‍വാമ ആക്രമണത്തിന് ശേഷം തുടങ്ങിയ സംഘര്‍ഷങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ അവസാനിക്കാതെ തുടരുകയാണ്. നിയന്ത്രണരേഖയിൽ പലയിടത്തും പാക്കിസ്ഥാൻ ആക്രമണം നടത്തുകയാണ്.