ലാഹോർ: പാക്കിസ്ഥാനിൽ ഏഴ് വയസ്സുകാരിയെ ക്രുരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബുധനാഴ്ച തൂക്കി കൊല്ലും. 23 കാരനായ ഇമ്രാന്‍ അലി എന്നയാൾക്കാണ് പാക്കിസ്ഥാൻ കോടതി വധശിക്ഷ പുറപ്പെടുവിച്ചത്.
ഈ വർഷം ജനുവരിയിലാണ് ഇമ്രാൻ ഏഴ് വയസ്സുകാരിയെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് രാജ്യത്ത് വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ലാഹോർ സെൻട്രൽ ജയിലിൽ വെച്ചാകും വിധി നടപ്പാക്കുക.
ലാഹോർ ഭീകര വിരുദ്ധ കോടതിയിലെ ജഡ്ജായ ഷൈഖ് സജ്ജാദ് അഹമ്മദാണ് പ്രതിക്കെതിരെ വിധി പറഞ്ഞത്. ഇമ്രാന്‍ അലിയുടെ ദയാഹര്‍ജി ഒക്ടോബര്‍ 10 ന് പ്രസിഡന്റ് ആരിഫ് അല്‍വി തളളിയതോടെയാണ് കോടതി വിധി. ഇയാള്‍ മറ്റ് ഒമ്പത് ബലാത്സംഗ കൊലപാതക കേസുകളിലും പ്രതിയാണെന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിൽ ട്യൂഷന് പോയ പെൺകുട്ടിയെ കാണാതാവുകയും തുടർന്ന് ബന്ധുക്കള്‍ ലാഹോർ പൊലീസിൽ പരാതി നൽകുകയും ചെയുതിരുന്നു. പോലീസിന്‍റെ അന്വേഷണത്തിൽ ഇമ്രാൻ അലി കുട്ടിയെ തട്ടി കൊണ്ടു പോകുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
കുട്ടിയെയും കൊണ്ട് ഇയാൾ പോകുന്ന സിസിടിവി ദൃശ്യമാണ് പൊലീസിന് കേസ് തെളിയിക്കുന്നതിന് സഹായകമായത്. മാതാപിതാക്കള്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയില്‍ പോയ സമയത്ത് കുട്ടി മാതൃസഹോദരിക്കൊപ്പമായിരുന്നു താമസം.
തുടർന്ന് ജനുവരി 9 ന് പെണ്‍കുട്ടിയുടെ മൃതദേഹം ചവറ്റുകൂനയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശേഷം പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.
ഇമ്രാൻ അലിയ്ക്കെതിരായ ഒമ്പത് കേസുകളിൽ ഒന്നിന് മാത്രമാണ് കോടതി തീർപ്പ് കൽപിച്ചിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ, 7 വര്‍ഷം തടവ്, 41 ലക്ഷം രൂപ പിഴ എന്നിവയാണ് വിധിച്ചത്. മറ്റ് കേസുകളില്‍ 21 വർഷത്തെ വധശിക്ഷ, മൂന്ന് ജീവപര്യന്തം എന്നിവയും ചുമത്തിയിരുന്നു.