)
അസ്താന: പൊതുസ്ഥലങ്ങളിൽ മുഖാവരണമുള്ള വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കസാക്കിസ്ഥാൻ. മുസ്ലീം ഭൂരിപക്ഷരാഷ്ട്രമായ കസാക്കിസ്ഥാനിൽ ബുർഖയും നിഖാബും അടക്കമുള്ള വസ്ത്രങ്ങൾക്കാണ് ഇത്തരത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ബില്ലിൽ പ്രസിഡന്റ് കാസിം ജൊമാർത്ത് ടൊകായേവ് ഒപ്പുവച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
എഴുപത് ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് കസാക്കിസ്ഥാൻ. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗവും ആയിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം പ്രസിഡൻഷ്യൽ ജനാധിപത്യഭരണം ആണ് കസാക്കിസ്ഥാനിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ എഴുപത് ശതമാനം മുസ്ലീം ജനസംഖ്യയുണ്ടെങ്കിലും ഇസ്ലാമിക നിമയങ്ങൾക്ക് ഇവിടെ ഭരണപരമായ സ്വാധീനം കുറവാണ്.
നിഖാബും ബുർഖയും അടക്കമുള്ള ഇസ്ലാമിക വസ്ത്രങ്ങൾ കൂടിയാണ് പൊതു ഇടങ്ങളിലെ മുഖാവരണങ്ങളിൽ ഉൾപ്പെടുന്നത്. മുസ്ലീം മതവിശ്വാസിയായ പ്രസിഡന്റ് തന്നെയാണ് ഇങ്ങനെയൊരു ബില്ലിൽ ഒപ്പുവച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. വ്യക്തികളുടെ ഐഡന്റിറ്റി മറയ്ക്കുന്ന വസ്ത്രങ്ങൾ പൊതു ഇടങ്ങളിൽ ധരിക്കരുത് എന്നതാണ് ബില്ലിന്റെ സംക്ഷിപ്തം. മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ആളുകളെ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് പൊതുസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് നിയമം കൊണ്ടുവരുന്നത് എന്നാണ് അധികൃതരുടെ ഭാഷ്യം.
മതേതരനയങ്ങളും പരമ്പരാഗത സാംസ്കാരികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒന്നായി രാജ്യത്തിന്റെ പ്രതിച്ഛായ നിലനിർത്തുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് സർക്കാർ പറയുന്നു. നിഖാബ് കാലഹരണപ്പെട്ടതും പ്രകൃതി വിരുദ്ധമായതും ആയ വസ്ത്രവുമാണെന്നും പുതുതായി ഉയർന്നുവന്ന തീവ്രവാദികളാണ് രാജ്യത്തെ സ്ത്രീകളുടെ മേൽ ഇത് അടിച്ചേൽപ്പിച്ചതെന്നും 2024ൽ ടോകയേവ് പറഞ്ഞിരുന്നു. കസാക്കിസ്ഥാന്റെ പരമ്പരാഗതമായ സംസ്കാരത്തിനു വിരുദ്ധമാണിതെന്നും കുറച്ച് നാളുകളായി കസാക്കിസ്ഥാന്റെ തെരുവുകളിൽ നിഖാബ് ധരിച്ച, ശരീരം മുഴുവൻ കറുത്തവസ്ത്രമണിഞ്ഞ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്നും അദേഹം സൂചിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.