B-2 Spirit Stealth Bomber: പതിമൂവായിരത്തിലധികം കിലോഗ്രാം ഭാരമുള്ള രണ്ട് ജിബിയു-57 ക്ലസ്റ്റർ ബോംബുകൾ വഹിക്കാനുള്ള ശേഷിയുണ്ട് ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾക്ക്

വാഷിങ്ടണ്‍; അമേരിക്ക കുറച്ചു മാസങ്ങളായി ലക്ഷ്യമിട്ട ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍ എന്ന് പേരിട്ട പദ്ധതി ഇറാനില്‍ നടപ്പാക്കിയപ്പോള്‍, ലോകം ചര്‍ച്ച ചെയ്തത് സ്റ്റെൽത്ത് ബോംബര്‍ വിമാനമായ ബി-2 സ്പിരിറ്റ് യുദ്ധ വിമാനങ്ങളെക്കുറിച്ച് കൂടിയാണ്. യുഎസ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളിലേക്ക് ജിബിയു-57 എന്ന മാരക ബോംബുകൾ ആണ് വർഷിച്ചത്. പതിമൂവായിരം കിലോഗ്രാമിൽ അധികം വരും ഈ ബോംബിന്റെ ഭാരം. ഇത്രയും വലിയ ബോംബുകൾ വർഷിക്കുന്ന യുദ്ധവിമാനം എങ്ങനെയുള്ളതാകും എന്ന ആകാംക്ഷ എല്ലാവർക്കും ഉണ്ടാകും. അതാണ് ബി-2 സ്റ്റെൽത്ത് യുദ്ധ വിമാനങ്ങൾ.
സമയ ദൂരപരിധികളിൽ മറ്റൊരു യുദ്ധവിമാനത്തിനും തകർക്കാൻ ആകാത്ത ശേഷിയാണ് ബി-2 വിമാനങ്ങളുടെ പ്രത്യേകത. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 6000 നോട്ടിക്കൽ മെെൽ വരെ പറക്കാനാകും ഇവയ്ക്ക്. മാസീവ് ഓര്‍ഡിനന്‍സ് പെനട്രേറ്റര്‍ എന്നറിയപ്പെടുന്ന ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏക യുദ്ധവിമാനമാണ് ബി-2. 5000 മുതൽ 15000 അടി വരെ ഉയരത്തിൽ പറന്ന് അക്രമണ ദൗത്യങ്ങൾ നടത്താൻ കഴിയുമെന്നതും ഇവയുടെ പ്രത്യേകതയാണ്.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളെല്ലാം തന്നെ ഭൂമിയ്ക്കടിയിൽ ഏറെ ആഴത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് ഇസ്രായേലിന് ഈ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാൻ ആകാതെ പോയത്. അമേരിക്ക നൽകിയിട്ടുള്ള ശക്തി കുറഞ്ഞ ബങ്കർ ബസ്റ്റർ ബോംബുകൾ ഇസ്രായേൽ ഉപയോഗിച്ചിരുന്നെങ്കിലും അവയ്ക്ക് പരമാവധി 20 അടി വരെ തുരന്ന് ചെന്ന് സ്ഫോടനം നടത്താനേ ശേഷിയുണ്ടായിരുന്നുള്ളു. എന്നാൽ അമേരിക്കയുടെ കൈവശം മാത്രമുള്ള ജിബിയു-57 200 അടി (61 മീറ്റർ) വരെ തുരന്ന് ചെന്ന് സ്ഫോടനം നടത്താൻ ശേഷിയുള്ളതാണ്. കോൺക്രീറ്റും പാറക്കല്ലുകളും ഒന്നും ജിബിയു-57 ഒരു വെല്ലിവിളിയേ അല്ല.
ജിബിയു-57 വഹിച്ചുകൊണ്ടുപറക്കാൻ ശേഷിയുള്ള ബി-2 തന്നെയാണ് ഇത്തവണ അമേരിക്ക ഇറാനിൽ ഉപയോഗിച്ചത്. ഒരു ഭീമന് പക്ഷിയെ പോലെ തോന്നിപ്പിക്കുന്ന രൂപഘടനയാണ് ബി-2 സ്പിരിറ്റ് വിമാനങ്ങൾക്കുള്ളത്. രൂപഘടനകൊണ്ടും നിർമാണത്തിലെ മറ്റ് പ്രത്യേകതകൾ കൊണ്ടും ബി-2 വിമാനത്തെ കണ്ടെത്താന്‍ പല രാജ്യങ്ങളിലേയും റഡാറുകള്‍ക്ക് കഴിയാറില്ല. ഓരോ ബി-2 വിമാനങ്ങള്‍ക്കും 2 ജിബിയു-57 ബോംബുകള്‍ വരെ വഹിക്കാൻ സാധിക്കും.
തൊട്ടടുത്തൊന്നും ആയിരിക്കില്ല പലപ്പോഴും ബി-2 സ്പിരിറ്റ് വിമാനങ്ങൾക്ക് ബോംബുകൾ വർഷിക്കേണ്ടിവരിക. സാധാരണ ഫൈറ്റർ വിമാനങ്ങളെ അപേക്ഷിച്ച് ദീർഘമായ മണിക്കൂറുകൾ നിലത്തിറക്കാതെ പറക്കേണ്ടി വരും. ഇത്തരത്തിൽ മണിക്കൂറുകളോളം ബി-2 സ്പിരിറ്റ് യുദ്ധ വിമാനത്തിൽ ചെലവഴിക്കേണ്ടി വരുന്ന പെെലറ്റുമാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിനായി മെെക്രോവേവ് അവനുകൾ, ഫ്രിഡ്ജ്, വിശ്രമ മുറികൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് ബി-2 വിൽ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. 37 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ദൗത്യങ്ങൾ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ബി-2 യുദ്ധ വിമാനത്തിലുണ്ട് എന്നാണ് പറയപ്പെടുന്നത്.
അപ്രാപ്യമെന്നു തോന്നിപ്പിക്കുന്നിടത്തു പറന്നു പോയി അക്രമണം നടത്താനുള്ള കഴിവാണ് ബി-2 വിന്റെ മറ്റൊരു സവിശേഷത. സാധാരണയായി രണ്ടു പെെലറ്റുമാരാണ് ഒരു ബി-2 വിമാനത്തിൽ ഉണ്ടാവുക. 2024 ലെ കണക്കനുസരിച്ച് അമേരിക്കൻ വ്യോമസേനക്ക് 19 ബി-2 വിമാനങ്ങളുണ്ട്. ഇതിൽ ഒന്ന് അപകടത്തിൽ പൂർണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ബി-2 സ്പിരിറ്റ് ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ സെെനിക വിമാനങ്ങളിലൊന്നാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.