കേരളം ഇന്ന് രാസലഹരിയെ എങ്ങനെ പ്രതിരോധിക്കാം എന്നതിന്റെ ചര്‍ച്ചകളിലാണ്. പല പ്രതിരോധ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായി നടക്കുന്നുണ്ട്. അതിനിടയിലാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തില്‍ നിന്ന് അതിമാരകമായ ഒരു സിന്തറ്റിക് ലഹരി വസ്തു പിടികൂടിയ വാര്‍ത്ത പുറത്ത് വരുന്നത്. 'കുഷ്' എന്നാണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. ഞെട്ടിപ്പിക്കുന്ന കഥകളാണ് കുഷിന് പിറകിലുള്ളത്.
മനുഷ്യന്റെ അസ്ഥിയും ഈ മയക്കുമരുന്നിലെ ഒരു അവിഭാജ്യ ഘടകം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഞ്ചാവും ഫെന്റാനിലും ട്രെമഡോളും ഫോര്‍മാഡിഹൈഡും മനുഷ്യാസ്ഥിയും ചേര്‍ത്താണത്രെ ഈ അതിമാരക സിന്തറ്റിക് ലഹരി നിര്‍മിക്കുന്നത്.
വെസ്റ്റ് ആഫ്രിക്കയില്‍ ആണ് ഇതിന്റെ ഉത്ഭവം. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് ഈ മയക്കുമരുന്നിന്റെ ഉപഭോഗം സൃഷ്ടിക്കുന്നത്. നടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ ഉറങ്ങി വീഴുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്.
വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയാണ് ഇതിന്റെ പ്രദാന കേന്ദ്രം. സിയറ ലിയോണിയുമായി അതിര്‍ത്തി പങ്കിടുന്ന ഗിനിയ, ലിബേരിയ എന്നിവിടങ്ങളിലും ഇതിന് മാര്‍ക്കറ്റ് ഉണ്ട്. ഈ മയക്കുമരുന്ന് ഇപ്പോള്‍ ആഗോള തലത്തില്‍ തന്നെ വില്‍ക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ് ശ്രീലങ്കയില്‍ നിന്ന് പിടികൂടിയ വാര്‍ത്ത നല്‍കുന്നത്.
ദി കണ്‍വര്‍സേഷന്‍ എന്ന വെബ്‌സൈറ്റ്, കഴിഞ്ഞ വര്‍ഷം നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഓരോ ആഴ്ചയിലും ഡസണ്‍ കണക്കിന് ആളുകളാണ് സിയറ ലിയോണിയില്‍ ഈ മയക്കുമരുന്ന് ഉപയോഗത്തില്‍ കൊല്ലപ്പെടുന്നത് എന്നതാണത്. ആയിരക്കണക്കിന് ആളുകള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട് എന്നും പറയുന്നു.
ഇതില്‍ ഉപയോഗിക്കുന്ന കഞ്ചാവ് ആയാലും, ഫെന്റാനില്‍ ആയാലും, ട്രെമഡോള്‍ ആയാലും ഫോര്‍മാള്‍ഡിഹൈഡ് ആയാലും, അവയെല്ലാം ലഹരി നല്‍കുന്ന വസ്തുക്കളാണെന്ന് പറയാം. എന്നാല്‍ എന്തിനാണ് മനുഷ്യന്റെ അസ്ഥികള്‍ ഇതില്‍ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ഇതിന് ശാസ്ത്രീയ അടിത്തറയും ഇല്ല. മനുഷ്യാസ്ഥി ഉപയോഗിക്കുന്നു എന്നത് വെറും പ്രചരണം മാത്രമാകാമെന്നും ഒരു വിഭാഗം നിരീക്ഷിക്കുന്നു.
ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ നിന്ന് 45 കിലോ കുഷ് ആണ് ഈ മാസം ആദ്യത്തിൽ പിടികൂടിയത്. ബ്രിട്ടീഷുകാരിയായ ഷാർലെറ്റ് മേ ലീ എന്ന യുവതിയുടെ ബ്രീഫ്കേസിൽ നിന്നായിരുന്നു ഇത്. ഏതാണ്ട് 28 കോടി രൂപയാണ് ഇതിന്റെ മൂല്യം എന്നാണ് റിപ്പോർട്ടുകൾ. എങ്ങനെയാണ് ഇത് തന്ർറെ ബ്രീഫ് കേസിൽ എത്തിയത് എന്ന് അറിയില്ലെന്നാണ് ഷാർലെറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിച്ച് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









