വാഷിംഗ്‌ടണ്‍: കോവിഡ് ബാധ വ്യപകമായിരിക്കെ lock down ഇളവുകള്‍ പ്രഖ്യാപിക്കുന്നത് അമേരിക്കയില്‍ രോഗ വ്യാപനം കൂട്ടുമെന്ന് മുന്നറിയിപ്പ്...
അമേരിക്കയില്‍ lock down നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിനെതിരെ രാജ്യത്തെ പകര്‍ച്ച വ്യാധി വിദഗ്ധനും കോവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുമുള്ള ഡോ. അന്തോണി ഫൗസിയാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.
നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ക്ക് ഇത് കാരണമാവും എന്നു൦ ഫൗസി മുന്നറിയിപ്പ് നല്‍കി. നല്ല സാഹചര്യങ്ങളില്‍ പോലും നിയന്ത്രണങ്ങളില്‍ നിന്ന് പിന്‍മാറുമ്പോള്‍ അത് വിപത്തായി മാറാറുണ്ട് , ഫൗസി പറഞ്ഞു.
"പുതിയ കേസുകള്‍ പ്രത്യക്ഷപ്പെടുകയും അത് വീണ്ടും ഒരു വലിയ വ്യാപനത്തിലെത്തിച്ചേരുമോ എന്നുമാണ് തന്‍റെ ആശങ്കയെന്നും , ഇതിന്‍റെ പരിണിത ഫലങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
lock down തുടരുന്നതിനെതിരെയും മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരെയും അമേരിക്കയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. ദിവസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ lock down ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒപ്പം മാസ്ക് നിര്‍ബന്ധമല്ല എന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പോലും പൊതുവേദിയില്‍ മാസ്ക് ധരിക്കാതെ എത്തിയത് വാര്‍ത്തയായിരുന്നു.
കൂടാതെ, സമ്പദ് വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനും ജന ജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിക്കുന്നതിനും lock down ഇളവുകള്‍ അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു.
അതേസമയം, അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 21,475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇതുവരെ 83,082 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,463 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.