)
ടെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം വെടിനിര്‍ത്തലില്‍ അവസാനിച്ചതിന് പിറകെ ഇസ്രായേലിന് നേര്‍ക്ക് വീണ്ടും മിസൈല്‍ ആക്രമണം. ഇത്തവണ യെമനില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. യെമന്‍ അതിര്‍ത്തിയില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി തിരിച്ചറിഞ്ഞു എന്നാണ് ഇസ്രായേല്‍ സൈന്യം തന്നെയാണ് സ്ഥിരീകരിച്ചത്.
മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് തെക്കന്‍ ഇസ്രായേലില്‍ അപായ സൈറന്‍ മുഴങ്ങി. മിസൈല്‍ പ്രതിരോധിക്കാനായി ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനവും സുസജ്ജമാക്കിയിട്ടുണ്ട് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. യെമനില്‍ നിന്ന് അയച്ച മിസൈലിനെ സുരക്ഷിതമായി നിര്വ്വീര്യമാക്കിയെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഇറാനിലെ ഹൂത്തി വിമതര്‍ക്ക് എല്ലാ സഹായങ്ങളും നല്കിപ്പോരുന്നത് ഇറാന് ആണ്. അതുകൊണ്ട് തന്നെയാണ് യെമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ കാണുന്നത്. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന് സൗദി അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് പിന്തുണ ലഭിക്കുന്നത്.
ഇറാനെതിരെ ഇസ്രായേല്‍ ഇത്തവണ നടത്തിയത് അപ്രതീക്ഷിത ആക്രമണം ആയിരുന്നു. ഒരു പ്രകോപനവും ഇല്ലാത്ത ഘട്ടത്തില്‍ നടന്ന ആക്രമണം ഇറാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും അടക്കം ഇറാന്റെ പല സുപ്രധാന വ്യക്തികളേയും ഇസ്രായേല്‍ വധിക്കുകയും ചെയ്തു. തുടക്കത്തില്‍ പതറിയെങ്കിലും അതി ശക്തമായ പ്രത്യാക്രമണം ഇറാനും നടത്തി. സമീപകാലത്ത് ഇസ്രായേല്‍ നേരിട്ട ഏറ്റവും വലിയ ആക്രമണം ആയിരുന്നു ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഒടുവില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കാനാകാതെ അമേരിക്കയുടെ സഹായം തേടുകയായിരുന്നു ഇസ്രായേല്‍. പിന്നീട്, ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്ക നേരിട്ട് ഇറാന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചു എന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിറകെ ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളത്തിന് നേര്‍ക്ക് ഇറാനും മിസൈല്‍ ആക്രമണം നടത്തി.
ഇതിന് ശേഷം ആയിരുന്നു അമേരിക്കയുടെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഇരു രാജ്യങ്ങളും എത്തിയത്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞു എന്നായിരുന്നു വെടിനിര്‍ത്തല്‍ അംഗീകരിച്ചുകൊണ്ട് ഇസ്രായേല്‍ പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.