ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പിറകെ പാകിസ്താന്‍ നഗരമായ ലാഹോറില്‍ തുടര്‍ സ്‌ഫോടനങ്ങള്‍. മെയ് 8, വ്യാഴാഴ്ച രാവിലെ ആയിരുന്നു സ്‌ഫോടനങ്ങള്‍. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തേക്ക് ഓടുകയായിരുന്നു. സ്‌ഫോടനങ്ങള്‍ സംബന്ധിച്ച് ആദ്യം പുറത്ത് വന്നത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ആയിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ മാധ്യമമായ ജിയോ ടിവിയും വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടുണ്ട.
സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ ആരാണെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ഡ്രോണ്‍ ആക്രമണം ആണ് നടന്നത് എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ലാഹോറിലെ വാള്‍ട്ടണ്‍ എയര്‍പോര്‍ട്ടിന് അടുത്താണ് സ്‌ഫോടനം എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. എന്തായാലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ആയി 9 ഭീകരവാദ കേന്ദ്രങ്ങള്‍ ആണ് തകര്‍ത്തത്. ഇതിന് ഒരു ദിവസത്തിന് ശേഷം ആണ് ലാഹോറില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒന്നിന് പിറകെ ഒന്നായി മൂന്ന് സ്‌ഫോടനങ്ങള്‍ സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും സ്‌ഫോടനത്തെ കുറിച്ച് പാക് സര്‍ക്കാരോ സൈന്യമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്‌ഫോടനം നടന്ന ഉടനെ നഗരം പുകകൊണ്ട് മൂടിയെന്നും ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്കോടിയെന്നും ആണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. സ്‌ഫോടനെ തുടര്‍ന്ന് ആംബുലന്‍സുകളും സൈനികരും സ്ഥലത്തെത്തിയതാും ചില പ്രാദേശിക ദൃശ്യങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇതിനിടയിലും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. പൂഞ്ച് മേഖലയില്‍ ഷെല്‍ ആക്രമണവും രൂക്ഷമാണ്. പാകിസ്താന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചുകൊണ്ടുള്ള പ്രഖ്യാപനവും വന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് മാത്രമല്ല, പാകിസ്താനിലെ സിവിലന്‍ വിമാനങ്ങള്‍ക്ക് വരെ വിലക്ക് ബാധകമാണ്. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക് നിലവില്‍ വന്നിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









