മൈഡുഗുരി: നൈജീരിയൻ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന് തെറ്റിധരിച്ച് ബോംബിട്ടത് അഭയാർഥി ക്യാമ്പിലേക്ക്. സ്ഫോടനത്തില്‍ നൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാമറൂണിന്‍റെ അതിർത്തിയോടു ചേർന്നുള്ള പ്രദേശമായ റാനിലായിരുന്നു സംഭവം.
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന ബൊക്കോ ഹറാം തീവ്രവാദികൾക്കുനേരെ നൈജീരിയൻ സർക്കാർ നിരന്തര പോരാട്ടത്തിലാണ്. അങ്ങനെ നടത്തിയ ആക്രമണമാണ് ദുരന്തമായി കലാശിച്ചത്. അബദ്ധം സംഭവിച്ചതായി കരേസന കമാൻഡർ മേജർ ജനറൽ ലക്കി ഇരാബർ സ്‌ഥിരീകരിച്ചു.
കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണ് റാനി. നൈജീരിയന്‍ റെഡ്ക്രോസിന്റെ ആറ് പ്രവര്‍ത്തകര്‍ മരിക്കുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന അറിയിച്ചു. 25,000ഓളം വരുന്ന അഭയാർഥികൾക്ക് ഭക്ഷണമെത്തിക്കാൻ വന്ന സംഘത്തിൽ പെട്ട റെഡ്ക്രോസ് പ്രവർത്തകരാണ് മരിച്ചത്.