ഉത്തരകൊറിയ: ആണവ പരീക്ഷണങ്ങളും ദീർഘദൂര മിസൈൽ പരീക്ഷണങ്ങളും നിർത്തി വയ്ക്കുകയാണെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. യുഎസിനെ പ്രകോപിപ്പിച്ച ഉത്തരകൊറിയയുടെ ഈ മനം മാറ്റം വളരെ ആവേശത്തോടെയാണ് ഡോണാൾഡ് ട്രംപ് വരവേറ്റത്. 'വലിയ പുരോഗതി' എന്നാണ് ട്രംപ് കിം ജോംഗിന്റെ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
ഈ പ്രഖ്യാപനം ഉത്തരകൊറിയയ്ക്കും ലോകത്തിനുതന്നെയും ഒരു സദ്വാര്‍ത്തയാണ് എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഉച്ചകോടിയില്‍ കാണാമെന്നുള്ള സന്ദേശവും ട്രംപ് തന്റെ ട്വിട്ടെരില്‍ കുറിച്ചു.
North Korea has agreed to suspend all Nuclear Tests and close up a major test site. This is very good news for North Korea and the World - big progress! Look forward to our Summit.
— Donald J. Trump (@realDonaldTrump) April 20, 2018
ശനിയാഴ്ച മുതൽ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണത്തറകൾ അടച്ചുപൂട്ടുകയും ആണവപരീക്ഷണങ്ങൾ അവസാനിപ്പിക്കുകയുമാണെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടും കൊറിയൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് ആണവപരീക്ഷണം നിർത്തിവയ്ക്കുന്നതെന്നാണ് വാർത്താ ഏജൻസി പറയുന്നത്.
ആണവനിരായുധീകരണത്തിന് സന്നദ്ധമാണെന്ന് നേരത്തെ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. കൊറിയൻ യുദ്ധത്തിനുശേഷം അമേരിക്ക ദക്ഷിണകൊറിയയിൽ നിലനിർത്തിയിട്ടുള്ള സൈനികരെ പിൻവലിക്കണമെന്നതുൾപ്പെടെയുള്ള ഉപാധികളൊന്നും വയ്ക്കാതെ നിരായുധീകരണ ചർച്ചയാവാമെന്നാണു ഉത്തരകൊറിയ സമ്മതിച്ചിട്ടുള്ളത്.
അതേസമയം, ഇരുകൊറിയകളും തമ്മിൽ അടുത്തയാഴ്ച നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് ഉത്തരകൊറിയയുടെ സമാധാന നീക്കം. അടുത്ത വെള്ളിയാഴ്ചയാണ് ഇരുകൊറിയകളുടെയും അതിർത്തിയിലുള്ള പാൻമുൻജോം ഗ്രാമത്തില്‍ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കു മുന്നോടിയായി ഇരുകൊറിയകളുടെയും നേതാക്കൾ തമ്മിൽ പ്രത്യേക ഹോട്ട് ലൈൻ സ്ഥാപിച്ചു. കിം ജോംഗ് ഉന്നിനും മൂൺ ജേ ഇന്നിനും നേരിട്ടു ടെലഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കുന്ന ഇത്തരമൊരു ഹോട്ട് ലൈൻ സ്ഥാപിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
A message from Kim Jong Un: “North Korea will stop nuclear tests and launches of intercontinental ballistic missiles.”
Also will “Shut down a nuclear test site in the country’s Northern Side to prove the vow to suspend nuclear tests.” Progress being made for all!— Donald J. Trump (@realDonaldTrump) April 21, 2018