ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായമുള്ള ജീവിച്ചിരിക്കുന്ന വനിതയായി 116കാരി കെയിന് തനാക ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍.
ജപ്പാന് നഗരമായ ഫുക്കുവോക്കയിലെ നഴ്സി൦ഗ് ഹോമില്‍ കഴിയുന്ന കെയിനെ ശനിയാഴ്ചയാണ് ഔദ്യോഗികമായി ലോക മുത്തശ്ശിയായി പ്രഖ്യാപിച്ചത്.
കുടുംബത്തിന്‍റെ സാന്നിധ്യത്തിലാണ് കെയിനെ ലോക മുത്തശ്ശിയായി പ്രഖ്യാപിച്ചത്. 1903 ജനുവരി രണ്ടിന് ജനിച്ച തനാക 1922ല്‍ ഹിഡിയോ തനാകയെ വിവാഹ൦ കഴിച്ചു. നാലു മക്കളുള്ള ഇവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുകയും ചെയ്തിരുന്നു.
ചിട്ടയായ ദിനചര്യകള്‍ പിന്തുടരുന്ന മുത്തശ്ശി രാവിലെ ആറു മണിക്ക് എഴുന്നേല്ക്കും. വായനയില്‍ താത്പര്യമുള്ള മുത്തശ്ശിയുടെ ഇഷ്ട വിഷയം ഇപ്പോഴും ഗണിതശാസ്ത്രമാണ്.
Our new oldest person living record holder Kane Tanaka was born in 1903, the same year the Wright brothers became the first to achieve powered flight https://t.co/rgrgP0JcRp
— GuinnessWorldRecords (@GWR) March 10, 2019
ചിയോ മിയാകോ എന്ന മറ്റൊരു ജാപ്പനീസ് മുത്തശ്ശിയായിരുന്നു കെയിന് മുന്‍പ് ലോക മുത്തശ്ശിയായി അറിയപ്പെട്ടിരുന്നത്. 117ാം വയസിലാണ് ചിയോ അന്തരിച്ചത്.
ചിയോയ്ക്ക് മുന്‍പ് ലോക മുത്തശ്ശിയായി അറിയപ്പെട്ടിരുന്നതും ഒരു ജാപ്പനീസ് വനിതയായിരുന്നു. ആയുര്‍ദൈര്‍ഘ്യം പൊതുവേ കൂടുതലായ ജാപ്പനീസ് വിഭാഗ൦ തന്നെയാണ് പ്രായമായ വ്യക്തികളുടെ റെക്കോര്‍ഡില്‍ മുന്നിട്ട് നില്‍ക്കുന്നത്.
എന്നാൽ, ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി സ്വന്തമാക്കാന്‍ കെയിന്‍ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവി 122 വർഷം ജീവിച്ചിരുന്ന ജീൻ ലൂയിസ് കൽമെന്‍റ് എന്ന ഫ്രഞ്ച് വനിതയാണ്.
കഴിഞ്ഞ ജനുവരിയില്‍ മരണപ്പെട്ട മസാസോ നോനാകയായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍. ജാപ്പനീസ് സ്വദേശിയായിരുന്ന മസാസോയുടെ മരണത്തിനു ശേഷം ആ സ്ഥാനത്തേക്ക് മറ്റൊരാളെ ഗിന്നസ് ഇതുവരെ പരിഗണിച്ചിട്ടില്ല.