ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ. സ്വാതന്ത്യ സമരസേനാനികളായിരിക്കാം പഹൽഗാമിൽ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ പറഞ്ഞു. പാകിസ്ഥാന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രി കൂടിയാണ് ധർ. പഹൽഗാം ഭീകരാക്രമണത്തിൽ അപലപിക്കുകയും ആക്രമണത്തിൽ പാകിസ്ഥാന് ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുവെങ്കിലും ഭീകരരെ പ്രശംസിച്ചുള്ള പാക് മന്ത്രിയുടെ പ്രതികരണം പ്രതിഷേധങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
സിന്ധു നദീജല കരാർ മരവിപ്പിച്ചതുൾപ്പെടെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടികൾ കടുപ്പിച്ചതിന് പിന്നാലെയാണ് ഇഷാഖ് ധറിന്റെ വിവാദ പ്രതികരണം. പാകിസ്ഥാനിലെ 240 ദശലക്ഷം ആളുകൾക്ക് വെള്ളം ആവശ്യമാണെന്നും അത് തടഞ്ഞ് വയ്ക്കുന്നത് ഒരു യുദ്ധത്തിന് തുല്യമാണെന്നും ധർ പറഞ്ഞു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും പാക് മന്ത്രി പറഞ്ഞു.
പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യക്ക് തക്കതായ തിരിച്ചടി നൽകുമെന്നും ദാർ മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ സർക്കാരും സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. സിന്ധു നദീജല ഉടമ്പടി പ്രകാരം തങ്ങൾക്ക് ലഭിക്കേണ്ട വെള്ളം തടഞ്ഞുവയ്ക്കാൻ നടത്തുന്ന നീക്കത്തെ യുദ്ധ സമാനമായ പ്രവർത്തിയായി കണക്കാക്കുമെന്നാണ് പാക് സർക്കാർ അറിയിച്ചിരിക്കുന്നത്.
അതേസമയം പാകിസ്ഥാന് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്ഥാന്റെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നും അങ്ങനെയുണ്ടായാൽ ഇന്ത്യ അതിന് മറുപടി നൽകേണ്ടി വരുമെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.