ഇസ്ലാമാബാദ്: ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ നിര്‍ണ്ണായക നീക്കം പാക്കിസ്ഥാനില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
ജമ്മു-കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ തീരുമാനം ചർച്ച ചെയ്യുന്നതിനായി പാക്കിസ്ഥാൻ പ്രസിഡന്‍റ് ഡോ. ആരിഫ് അൽവി ഇന്ന് (ചൊവ്വാഴ്ച) പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും അടിയന്തര യോഗം വിളിച്ചിരിയ്ക്കുകയാണ്.
ഇന്ന് രാവിലെ ഇന്ത്യൻ സമയം 11.30-നാണ് സമ്മേളനമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജമ്മു-കശ്മീരിലെയും നിയന്ത്രണരേഖയിലെയും സ്ഥിതിവിശേഷം സംയുക്ത സമ്മേളനം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നത് യുഎൻ സുരക്ഷാ കൗൺസിലിന്‍റെ പ്രമേയത്തിന് വിരുദ്ധമാണെന്നും, കശ്മീരിലെ ജനങ്ങളുടെ ഹിതത്തിന് എതിരാണെന്നുമാണ് പാക് പ്രസിഡന്‍റ് ആരിഫ് അൽവി പ്രഖ്യാപിച്ചത്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുർക്കി പ്രസിഡന്‍റ് ത്വയ്യിബ് എർദോഗനുമായും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദുമായും ഇന്ത്യയുടെ നടപടി ചർച്ച ചെയ്തിരുന്നു. തുർക്കി പിന്തുണ അറിയിച്ചതായാണ് പാക് പ്രസ്താവന സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ കശ്മീര്‍ നടപടിയെ തുടര്‍ന്ന്, സ്ഥാനപതിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. രാജ്യാന്തരതലത്തിൽ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ മുന്നോട്ടുപോകുന്നത്. ഒപ്പം ഇന്ത്യയോടും കടുത്ത പ്രതിഷേധം അറിയിക്കാനാണ് പാക് നീക്കം.
ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ പാക്കിസ്ഥാന്‍ അപലപിച്ചിരുന്നു. കശ്മീര്‍ തര്‍ക്ക പ്രദേശമാണ്, തീരുമാനം അംഗീകരിക്കില്ല, ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.
ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ അന്താരാഷ്ട്ര അംഗീകൃത തര്‍ക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കില്‍ തര്‍ക്ക ഭൂമിയില്‍ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യക്ക് കഴിയില്ല. ജനങ്ങള്‍ക്ക് അത് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഇസ്ലാമാബാദിലെ എല്ലാ നയതന്ത്ര ആസ്ഥാനങ്ങൾക്കും ചുറ്റും കനത്ത സുരക്ഷ ഒരുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ഹൈക്കമ്മീഷന് ചുറ്റും സായുധ, കലാപ നിയന്ത്രണ സേനയെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, പാക്കിസ്ഥാനിൽ നിരവധി സ്ഥലങ്ങളില്‍ ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.